പാലക്കാട്. വന്‍ തോതില്‍ നമുക്കുള്ള ഊര്‍ജ ലഭ്യത പ്രയോജനപ്പെടുത്താനാകണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. വിഷന്‍ 2031 -ഊര്‍ജ വകുപ്പ് വികസന സെമിനാറിന്റെ സംഘാടക സമിതി രൂപീകരണ യോഗം (കരട്) കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 200 കൊല്ലത്തോളം വൈദ്യുതി ഉദ്പ്പാദിപ്പാക്കാനാകുന്ന തോറിയം നിക്ഷേപം സംസ്ഥാനത്തിനുണ്ട്. ജലം ഉൾപ്പെടെ ലഭ്യമായ എല്ലാ ഊര്‍ജ വിഭവങ്ങളും എങ്ങനെ പ്രയോജനപ്പെടുത്താനാകുമെന്ന് സെമിനാറില്‍ വിശദമായി ചര്‍ച്ച ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബര്‍ 24 ന് മലമ്പുഴ കെ പി എം ട്രൈപ്പെന്റ ഹോട്ടലിലാണ് വികസന സെമിനാര്‍ നടക്കുന്നത്. സംഘാടക സമിതിയില്‍ മുഖ്യ രക്ഷാധികാരി വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ജില്ലയിലെ എം പി മാര്‍, എം എല്‍ എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളും ഊര്‍ജവകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി കെ എസ് ഇ ബി എല്‍ സി എം ഡി ജനറല്‍ കണ്‍വീനറും, കെ എസ് ഇ ബി എല്‍ സ്വതന്ത്ര ഡയറക്ടര്‍, ജില്ലാകളക്ടര്‍ എന്നിവര്‍ കണ്‍വീനര്‍മാരും, പാലക്കാട് കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ജോയിന്റ് കണ്‍വീനറും ഉള്‍പ്പെടുന്ന കരട് സംഘാടക സമിതിയില്‍ ഒന്‍പത് ഉപസമിതികളുമാണ് ഉള്ളത്.
യോഗത്തില്‍ കെ എസ് ഇ ബി എല്‍ സി എം ഡി മിന്‍ഹാജ് ആലം, ഡിസ്ട്രിബ്യൂഷന്‍ ഡയറക്ടര്‍ പി സുരേന്ദന്‍, സ്വതന്ത്ര ഡയറക്ടര്‍ വി മുരുകദാസ്, ജില്ലാകളക്ടര്‍ എം എസ് മാധവിക്കുട്ടി,പാലക്കാട് ഐ ഐ ടി ഡയറക്ടര്‍ എ ശേഷാദ്രി ശേഖര്‍, പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍) രാജശ്രീ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.