തിരുവനന്തപുരം. മലയാളം വാനോളം, ലാൽസലാം’ : മോഹൻലാലിന് ആദരം ഒക്ടോബർ 4 വൈകിട്ട് 4.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. പ്രവേശനം സൗജന്യമാണ്. ആദരവ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും.
കവി പ്രഭാവർമ്മ രചിച്ച പ്രശസ്തിപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിക്കും. ഈ പ്രശസ്തിപത്രത്തിലെ വരികൾ ഗായിക ലക്ഷ്മിദാസ് കവിതാരൂപത്തിൽ ആലപിക്കും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. വൈകുന്നേരം 4.30 ന് ശ്രാവണയുടെ സോളോ വയലിൻ പ്രകടനത്തോടെ പരിപാടി തുടങ്ങും. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം, ടി.കെ രാജീവ്കുമാർ സംവിധാനം ചെയ്യുന്ന പ്രത്യേക കലാവിരുന്ന് ‘രാഗമോഹനം’ അരങ്ങേറും. മോഹൻലാലിന്റെ നടനചാതുര്യത്തിന് സമർപ്പണമായി കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി സുബ്രഹ്‌മണ്യൻ ആശാന്റെ ‘തിരനോട്ടം’ ഉണ്ടാകും. തുടർന്ന്, എം.ജി ശ്രീകുമാർ, സുജാത, സിത്താര, മഞ്ജരി, മൃദുല വാര്യർ, റിമി ടോമി തുടങ്ങി മലയാളത്തിലെ പ്രശസ്തരായ ഗായകർ മോഹൻലാൽ ചിത്രങ്ങളിലെ അവിസ്മരണീയ ഗാനങ്ങൾ കോർത്തിണക്കി സംഗീതാർച്ചന നടത്തും.
മോഹൻലാലും സംഗീത വിരുന്നിൽ ഗാനം ആലപിക്കും. പരിപാടിക്ക് ആശംസകൾ അർപ്പിക്കുവാനായി നടിമാരായ ശോഭന, മീന, ഉർവശി, മേനക, ലക്ഷ്മി ഗോപാലസ്വാമി, മാളവിക മോഹനൻ, രഞ്ജിനി, അംബിക എന്നിവരും ‘ലാൽസലാം’ വേദിയിലെത്തും…..