മണ്ണാർക്കാട് : സംസ്ഥാനത്തെ നിത്യഹരിത വനമായ സൈലന്റ് വാലി ദേശീയോദ്യാനത്തിൽ സന്ദർശകരുടെ എണ്ണത്തിൽ വർധന. വരുമാനത്തിലും നേട്ടം. 2025 ഏപ്രിൽ മുതൽ 2026 മാർച്ച് 25വരെ ദേശീയോദ്യാനം സന്ദർശിച്ചത് 38,837 പേരാണ്. ഇതിൽ 105 പേർ വിദേശികളാണ്. 1.42 കോടി രൂപയാണ് ആകെ വരുമാനം.
കഴിഞ്ഞവർഷം 30,000-ത്തിലധികംപേർ സന്ദർശിക്കയുണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നുള്ള സന്ദർശകർക്കുപുറമേ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽനിന്നും ആളുകളെത്തുന്നു. ഓണം, പൂജ അവധികളിലും വേനലവധിക്കാലത്തുമാണ് സൈലന്റ് വാലിയിൽ കൂടുതൽ സന്ദർശകരെത്തുന്നത്
വനത്തിലൂടെ സൈരന്ധ്രിയിലേക്കുള്ള യാത്രയാണ് ഏറെ ആകർഷണം. ഇക്കോ ഡിവലപ്‌മെന്റ് കമ്മിറ്റിയുടെ 20 ജീപ്പിലും മൂന്ന് സഫാരി ബസിലുമായി ഗൈഡിനൊപ്പം സഞ്ചാരികളെ ബഫർസോണിലൂടെ 24 കിലോമീറ്റർ കൊണ്ടുപോകും. യാത്രയിൽ വന്യജീവികളെ അടുത്തുകാണാം. കടുവ, പുള്ളിപ്പുലി, ആന, വിവിധയിനം പാമ്പുകൾ, സിംഹവാലൻ കുരങ്ങ്, മലയണ്ണാൻ, മ്ലാവ്, കാട്ടുപോത്ത് തുടങ്ങിയവയെ കാണാം. പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും തുമ്പികളുടെയും പുഷ്പിത സസ്യങ്ങളുടേയും വൈവിധ്യമാർന്ന നിരയും ഇവിടെയുണ്ട്.
600 രൂപയാണ് സഫാരി ബസിന് ഒരാൾക്ക് ഈടാക്കുന്നത്. ആറുപേർക്ക് ഇരിക്കാവുന്ന ജീപ്പിന് 3,500 രൂപയും ഈടാക്കുന്നു. ചെറിയ കുട്ടികൾക്ക് സൗജന്യമാണ്. സൈരന്ധ്രിയിലെ വാച്ച്ടവറിൽക്കയറി സൈലന്റ് വാലിയുടെ പ്രകൃതിഭംഗിയും ആസ്വദിക്കാം. ഭവാനിപ്പുഴയോരത്തായി രണ്ടുപേർക്ക് താമസിക്കാനുള്ള റിവർഹട്ടുമുണ്ട്. ഒരുദിവസത്തേക്ക് 2,500 രൂപയാണ് ഫീസ്. പന്തംതോട് ഭാഗത്ത് രണ്ടുംമൂന്നും ദിവസം തങ്ങാനുള്ള ക്യാമ്പ് സൗകര്യവുമുണ്ട്. ഒരാൾക്ക് 3,000-3,500 രൂപവരെയാണ് ഫീസ്. സഫാരി, ട്രക്കിങ്, പഠനക്ലാസുകൾക്ക് പുറമേ താമസവും ഭക്ഷണവും ഇതിലുൾപ്പെടും.
പ്രവേശനത്തിനും താമസിക്കാനും മുൻകൂട്ടി ബുക്ക് ചെയ്യണം. ബുക്കിങ് നമ്പർ: 8589895652. സൈലന്റ് വാലി ഡിവിഷണൽ ഓഫീസിന് സമീപം 16 പേർക്ക് കിടക്കാനുള്ള ഡോർമെറ്ററിയുമുണ്ട്. വൈൽഡ് ലൈഫ് വാർഡൻ ജി. ഹരികൃഷ്ണൻനായരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അട്ടപ്പാടി താലൂക്കിലെ മുക്കാലിയിലാണ് സൈലന്റ് വാലിയുടെ പ്രവേശനകവാടം. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽനിന്ന് മണ്ണാർക്കാട്-ചിന്നത്തടാകം റോഡുവഴിയും കോയമ്പത്തൂരിൽനിന്ന് ആനക്കട്ടിവഴിയും ഇവിടേക്കെത്തിച്ചേരാം. സ്വകാര്യബസ് സർവീസുകളും കെ.എസ്.ആർ.ടി.സി. സർവീസും ഇതുവഴിയുണ്ട്.