സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തി യു.ഡി.എഫിനെ തകർക്കാമെന്ന രാഷ്ട്രീയ എതിരാളികളുടെ മോഹം വെറും വ്യാമോഹം മാത്രമാകുമെന്ന് കെ.പി.സി.സി വർക്കിംഗ് കമ്മറ്റി പ്രസിഡന്റ് കൂടിയായ ഷാഫി പറമ്പിൽ എം.പി പറഞ്ഞു. ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് നടത്തിയ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിപ്പോയെന്ന വ്യാജ പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിൽ അരങ്ങേറിയത്. എന്നാൽ സ്ക്രീനിംഗ് കഴിഞ്ഞപ്പോൾ പത്രിക സ്വീകരിച്ചതായും നോമിനേഷൻ ഒഫീഷ്യലായെന്നും അതുമായി ബന്ധപ്പെട്ടവർ നേതാക്കളെ അറിയിച്ചു. രാഷ്ട്രീയ എതിരാളികൾ പരാജയ ഭീതി കാരണമാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. ഇപ്രാവശ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ ജനങ്ങളും സർക്കാരും തമ്മിലുള്ള പോരാട്ടമാണ്. ജനങ്ങൾ ഇനി പരീക്ഷണ വസ്തുക്കളാകരുത്. സാധാരണക്കാരെ അടുത്തറിയുന്ന ആളാവണം നിങ്ങളുടെ എം.എൽ.എ. ചിറ്റൂരുകാരുടെ ആവശ്യങ്ങൾ ഭരണകൂടത്തോട് പറയാൻ സാധിക്കണം. ഈ തെരഞ്ഞെടുപ്പിലൂടെ എൽ.ഡി.എഫുകാരുടെ ഗുണ്ടായിസത്തിന് അറുതി വരുത്താൻ നമുക്ക് കഴിയണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
സ്ഥാനാർത്ഥി സുമേഷ് അച്യുതൻ മറുപടി പ്രസംഗം നടത്തി. 20 വർഷം ചിറ്റൂർ എം.എൽ.എയായി നിയമസഭയിൽ നിറഞ്ഞുനിന്ന അച്ഛൻ കെ. അച്യുതന്റെ സുവർണ കാലഘട്ടം ഈ തെരഞ്ഞെടുപ്പിലൂടെ നമുക്ക് വീണ്ടെടുക്കാനാ കണമെന്നും ഫലപ്രഖ്യാപനം വരുമ്പോൾ തനിക്കു വേണ്ടി പ്രവർത്തിച്ചവർക്ക് തലകുനിക്കേണ്ടി വരില്ലെന്നും അദ്ദേഹം അറിയിച്ചു.
തത്തമംഗലം രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്നപരിപാടിയിൽ ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ പി. രതീഷ് അധ്യക്ഷനായി. മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ കാർഷിക ബാങ്ക് പ്രസിഡന്റുമായ കെ. ഗോപാലസ്വാമി, ഐ.യു.എം.എൽ നേതാവ് യു. അബ്ദുള്ള, ജില്ലാ കോൺഗ്രസ് സെക്രട്ടറിമാരായ കെ.എസ്. തണികാചലം, ആർ. സദാനന്ദൻ, രാജമാണിക്യം, കെ.സി. പ്രീത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ,
രതീഷ് പുതുശ്ശേരി, മുഹമ്മദ് ആഷിക്ക്, പി.എസ്. ശിവദാസ്, ജെ.എസ്.എസ്. നേതാവ് ശിവാനന്ദൻ, മാർക്സിസ്റ്റ് ജനകീയ കൂട്ടായ്മ നേതാവ് എം.സതീഷ്, എ. ഐ.സി.സി ഒബ്സേർവർ എച്ച്.സി. യോഗേഷ്, ആർ.എസ്. പ്രഭാത്, കെ.എ.ഷീബ, രാജേന്ദ്രൻ നായർ, ഗോപൻ കാട്ടാശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.