പാലക്കാട്: നെല്ലറയുടെ നിയമസഭാ സാമാജികരുടെ വിധിയെഴുത്തിനു തയാറെടുപ്പുമായി മുന്നണികള്‍. ഇന്നലെ ഒന്പതുമണ്ഡലങ്ങളില്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസും കളംപിടിച്ചു. നേരത്തെ എല്‍ഡിഎഫ് മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിരുന്നു.നാലു എ ക്ലാസ് മണ്ഡലങ്ങളില്‍ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു. ചൂടേറിയ രാഷ്ട്രീയ ചർച്ചകളാണ് നാടെങ്ങും പുരോഗമിക്കുന്നത്. തങ്ങള്‍ക്ക് അനുകൂലമായി വിസ്മയ തരംഗമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം യുഡിഎഫ്.
ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയെന്നു വിലയിരുത്തപ്പെടലുണ്ടെങ്കിലും ജില്ലയില്‍നിന്ന് പകുതിയിലേറെ സീറ്റുകള്‍ നേടാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍.തദ്ദേശ തെരഞ്ഞെടുപ്പില്‍ അലയടിച്ച ഭരണവിരുദ്ധ തരംഗം നിയമസഭാ തെരഞ്ഞെടുപ്പിലുമുണ്ടാകുമെന്നും യുഡിഎഫ് വിലയിരുത്തുന്നു.
ജില്ലയിലെ ഒന്പതു സീറ്റുകളില് യുഡിഎഫിന്റെ സ്ഥാനാര്ഥികളെ ഇന്നലെ പ്രഖ്യാപിച്ചു.പാലക്കാട് മണ്ഡലത്തില്‍ രമേഷ് പിഷാരടിയും മലമ്പുഴയില് എ. സുരേഷും തൃത്താലയില് വി.ടി. ബല്റാമും മത്സരിക്കും. പാലക്കാട്ടെ 12 സീറ്റില് ഒന്പതു സീറ്റിലേക്കുള്ള സ്ഥാനാര്ഥികളെയാണ് യുഡിഎഫ് പ്രഖ്യാപിച്ചത്.ഇതില് എട്ടുസീറ്റിലും മത്സരിക്കുന്നത് കോണ്ഗ്രസാണ്. ആലത്തൂര്- കെ.എം. ഫെബിന്, ചിറ്റൂര്- സുമേഷ് അച്യുതന്, കോങ്ങാട്- കെ.എ. തുളസി, മണ്ണാര്ക്കാട്- എന്. ഷംസുദ്ധീന്, നെന്മാറ- എ. തങ്കപ്പന്, തരൂര്- കെ.സി. സുബ്രഹ്മണ്യന് എന്നിവരാണ് സ്ഥാനാര്ഥികള്. മണ്ണാർക്കാടാണ് ഘടകക്ഷിയായ മുസ്ലിംലീഗ് മത്സരിക്കുന്ന മണ്ഡലം. ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും.