കൊച്ചി. കുട്ടികളിലെ ആത്മഹത്യ പ്രേരണയടക്കം തടയുവാൻ മാനസ്സിക ശക്തി പകരുന്നതിന് ആവിശ്യമായ കൗൺസിലിംഗ് ആരോഗ്യ വകുപ്പുമായി ചേർന്ന് സ്കൂളുകളിൽ ഉറപ്പാക്കണമെന്ന പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ഇത് സംബന്ധിച്ച് ഉണ്ടായിരിക്കുന്നത്. പരാതി പരിശോധിക്കുവാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.

ആത്മഹത്യാ പ്രേരണയടക്കം തടയുവാൻ മതിയായ കൗൺസിലിംഗ് സ്കൂൾ കുട്ടികൾക്ക് ഉറപ്പാക്കുന്നതിന് അധികൃതർ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല. ഇതിനായി ആരോഗ്യ വകുപ്പുമായി ചേർന്ന് ആവിശ്യമായ കൗൺസിലിംഗ് പ്രോഗ്രാമുകൾ വർഷത്തിൽ രണ്ട് പ്രാവശ്യമെങ്കിലും സ്കൂളുകളിൽ ഉറപ്പാക്കേണ്ടതുണ്ട്. മാനസിക ഭയം, പെരുമാറ്റത്തിലെ വൈകല്യങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ കൗൺസിലിംഗുകൾ സർക്കാർ സൗജന്യമായി ഉറപ്പാക്കേണ്ടതുണ്ട്. മലപ്പുറം കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്കൂളിലെ പതിമൂന്ന് വയസ്സുള്ള ഏഴാം ക്ളാസ് വിദ്യാർത്ഥിനി ഫാത്തിമാ ഹന്ന കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചത് അടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അഡ്വ. കുളത്തൂർ ജയ്സിംഗ് നിർണ്ണായകമായ ആവിശ്യം ഉന്നയിച്ച് ഇപ്പോൾ സർക്കാരിനെ സമീപിച്ചിരിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളിൽ 30 ശതമാനം കുട്ടികൾ എങ്കിലും പല തരത്തിലുള്ള മാനസിക വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ഇത്തരം വിഷയങ്ങളിൽ ആവിശ്യമായ കണ്ടെത്തലുകളും പരിഹാരവും മാനസിക ശക്തിയുള്ള തലമുറ രാജ്യത്ത് ഉറപ്പാക്കുമെന്നും അഡ്വ. കുളത്തൂർ ജയ്സിങ് ചൂണ്ടിക്കാട്ടുന്നു.