ചെർപ്പുളശ്ശേരി. നഗരസഭയുടെ ഇരുപത്തിയാറാം ഡിവിഷനിൽ ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി അങ്കത്തിന് ഒരുങ്ങുന്നത് സി ജയകൃഷ്ണനാണ്. സി പി ഐ എമ്മിന്റെ ചെർപ്പുളശ്ശേരി ലോക്കൽ കമ്മറ്റി സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ചു കൊണ്ടാണ് നേ.താവ് സ്ഥാനാർത്ഥിയായി വോട്ടർമാരെ സമീപിക്കുന്നത്. നിരവധിയായ പൊതുപ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ അംഗീകാരവും വിശ്വാസവും നേടിയെടുത്ത അപൂർവ്വം വ്യക്തികളിൽ ഒരാളാണ് സി ജയകൃഷ്ണൻ. 2000 ത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ആയിട്ടുണ്ട് ജയകൃഷ്ണൻ നഗരസഭയിലേക്ക് ഇത് ആദ്യം..
ചെറുപ്പം മുതൽ തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ രംഗപ്രവേശം ചെയ്യുകയും പാലക്കാട് ജില്ലാ സഹകരണ ബാങ്കിൽ ജോലി ചെയ്തശേഷം ഒട്ടും വിശ്രമിക്കാതെ റിട്ടയർമെന്റ് ജീവിതം പൊതുജനങ്ങൾക്ക് വേണ്ടി ഉഴിഞ്ഞു വയ്ക്കുകയുമായിരുന്നു. ലളിതമായ ജീവിതശൈലിയും മിതഭാഷണവും സി ജയകൃഷ്ണനെ ജനസമ്മതനാക്കി. ഏതു കാര്യത്തിലും എടുക്കുന്ന നിലപാടുകൾ അത്യന്തം കർക്കശവും തികച്ചും നീതിബോധവും മറ്റൊരാൾക്ക് ഉപദ്രവം ഇല്ലാത്തതും ആകണമെന്ന നിഷ്കർഷയാണ് ജയകൃഷ്ണന്റെ ജീവിതശൈലി.
സുപരിചിതമായ തന്റെ ഡിവിഷൻ തന്നെ കൈവിടില്ല എന്നുള്ള ഉത്തമ ബോധ്യത്തോടെയാണ് ഇത്തവണ മത്സരത്തിന് വരുന്നത്. കഴിഞ്ഞ രണ്ടു തവണയും എൻ ഡി എ വിജയിച്ച ഡിവിഷൻ ഇത്തവണ ഇടതുപക്ഷത്തിന് അനുകൂലമാക്കുക എന്ന ഉത്തരവാദിത്വം കൂടി ഏറ്റെടുത്താണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. നിരവധി നേതാക്കളടക്കം ഭാഗ്യം പരീക്ഷിച്ച കാവുവട്ടം ഇരുപത്താറാം വാർഡ് ഇത്തവണ മികച്ച ഒരു മത്സരമാണ് കാഴ്ചവയ്ക്കുക എന്നതിൽ തർക്കമില്ല.