ശബരിമലയിൽ അയ്യപ്പഭക്തരുടെ ശരണംവിളികളാൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ മാളികപ്പുറം നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള ചടങ്ങുകൾ ആചാര്യവരണത്തോടെ തുടങ്ങി. പ്രതിഷ്ഠയ്ക്കായി മാളികപ്പുറം ശ്രീലകവും പുതിയ നവഗ്രഹ ക്ഷേത്രവും ഒരുക്കുന്നതിനായിരുന്നു ശുദ്ധിക്രിയ. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ പ്രാസാദ ശുദ്ധിയാണ് ഇന്നലെ നടന്നത്. ഗണപതി പൂജയോടെ ആയിരു ന്നു തുടക്കം.
പ്രാസാദം ശുദ്ധീകരിക്കാൻ ദർഭക്കയറും നൂലും കൊണ്ടു രക്ഷ ബന്ധിച്ചു. ദീപ ധൂപ മുദ്രകൾ കാട്ടി അക്ഷതവും പഞ്ചഗവ്യവും തളിച്ചു ശുദ്ധിവരുത്തി. നീരാജനം ഉഴിഞ്ഞാണു ചടങ്ങ് പൂർത്തിയാക്കിയത്. തുടർന്നു രാക്ഷാഘ്ന ഹോമം, വാസ്തുഹോമം, വാസ്തു ബലി, രക്ഷാകലശം, വാസ്തു പുണ്യാഹം എന്നിവയും നടത്തി. ഇന്ന് രാവിലെ ബിംബശുദ്ധി നടക്കും. നാളെ രാവിലെ 11നും 12നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ വിഗ്രഹ പ്രതിഷ്ഠയും അഭിഷേകവും നടക്കും.
നാളെ പകല്‍ 11നും 12നും മധ്യേയുള്ള കന്നിരാശി മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ. രാവിലെ ഗണപതിഹോമം, ശയ്യയില്‍ ഉഷപൂജ, മരപ്പാണി തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷമാണ് പ്രതിഷ്ഠാ കര്‍മ്മം. മാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ ശ്രീകോവില്‍ നിര്‍മിച്ചിരിക്കുന്നത്.നിലവിലുള്ള നവഗ്രഹ ശ്രീകോവില്‍ കൂടുതല്‍ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിക്കണം എന്ന ദേവപ്രശ്ന വിധി അനുസരിച്ചാണ് പുതിയ നവഗ്രഹ ശ്രീകോവില്‍ നിര്‍മിച്ചത്. പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകള്‍ പൂര്‍ത്തിയാക്കി നാളെ രാത്രി 10ന് നടയടയ്‌ക്കും.