ഷൊർണൂർ. അസുരവാദ്യമായ ചെണ്ടയെ അമൃതൊഴുകുന്ന ദേവവാദ്യമാക്കിയ ചെണ്ട വാദക വല്ലഭനായിരുന്നു കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ. തൗര്യത്രിക കലയായ കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച ആ മഹാപ്രതിഭയുടെ നൂറ്റിയൊന്നാം ജന്മദിനാഘോഷം – ഒരു പിറന്നാളിന്റെ ഓർമ്മക്ക് – മെയ് 28നു കലാസാഗർ ആഘോഷിക്കുന്നു.
കലാസ്വാദകരുടെ നിര്‍ദ്ദേശം മാനിച്ച് പുരസ്‌കാര നിർണ്ണയസമിതി കഥകളി കലാകാരന്മാർക്ക് പുറമെ ഈ വര്‍ഷം ഒരു കലാനിരൂപകനെക്കൂടി കലാസാഗര്‍ പുരസ്കാരം നല്‍കിയാദരിക്കുവാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു. പ്രശസ്ത കലാനിരൂപകനും വാഗ്മിയുമായ കേരള കലാമണ്ഡലത്തിന്റെ മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ വി കലാധരനെയാണ് ഇത്തവണ കലാസാഗര്‍ മികച്ച കലാനിരൂപകനുള്ള പുരസ്കാരം നല്‍കിയാദരിക്കുന്നത്. . കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണാർത്ഥം എല്ലാ വര്‍ഷവും വിവിധ കലാമേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരന്മാർക്ക് നൽകി വരുന്ന 2025ലെ കലാസാഗർ പുരസ്കാരങ്ങൾ . ഓയൂര്‍ രാമചന്ദ്രന്‍ (കഥകളി വേഷം), കലാമണ്ഡലം സുരേന്ദ്രന്‍ (കഥകളി സംഗീതം), കീരിക്കാട് പുരുഷോത്തമൻ പണിക്കർ (കഥകളി ചെണ്ട), കലാനിലയം രാമനുണ്ണി മൂസ്സത് (കഥകളി മദ്ദളം), കോട്ടയ്ക്കല്‍ സതീശ് എസ വി (കഥകളി ചുട്ടി) എന്നിവര്‍ക്ക് സമര്‍പ്പിക്കും.