വിശ്വാസി ഹൃദയത്തിൽ ആമോദം നിറച്ച് വിശുദ്ധ റമളാനിലെ ദിനരാത്രങ്ങൾ കടന്നു പോകുന്നത് നാം അറിയാതെ പോകരുത്, വിശ്വാസി ജീവിതം സാർഥകമാകുന്ന സന്ദർഭം. അനേകമിരട്ടി പ്രതിഫലം ലഭിക്കുന്ന മാസമായ റമളനിലെ പുണ്യദിനരാത്രങ്ങളാണല്ലൊ നാം നിലകൊള്ളന്നത്, മാസങ്ങൾക്ക് മുമ്പ് മുതൽ നാം പ്രാർത്ഥിച്ചു നേടിയ എന്നല്ല കഴിഞ്ഞ റമളാൻ വിടവാങ്ങിയത് മുതൽ കൊതിയോടെ കാത്തിരുന്ന പുണ്യം നിറഞ്ഞ മാസമാണല്ലൊ ഇത്, പിന്നെ എങ്ങനെയാണ് സ്വർഗം ആഗ്രഹിക്കുന്നവർ ഈ മാസത്തെ അവഗണിക്കുക, എന്നാൽ ഓരോരുത്തരും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ടൊരു കാര്യമാണ് സമയനഷ്ടം. നോമ്പ്, തറാവീഹ്, ഖുർആൻ പാരായണം, പോലുള്ള നന്മകൾ പ്രവർത്തിക്കുന്നതോടൊപ്പം പരദൂഷണം, കളവ്, അസൂയ, തുടങ്ങിയ ഹൃദയ വൈകല്ല്യങ്ങൾ തുടരുന്നുവെങ്കിൽ ആരാധനകൾക്കെന്തു ഫലം?! ചീത്ത വാക്കുകളും പ്രവൃത്തികളും ഉപേക്ഷിക്കാതെ പട്ടിണി കിടക്കേണ്ട യാതൊരു താൽപര്യവും അല്ലാഹുവിനില്ലെന്ന് നബി (സ്വ) വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ കാലത്ത് സോഷ്യൽ മീഡിയയാണ് ഭീകരമായ സമയംകൊല്ലി. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് തോണ്ടി മുന്നേറുമ്പോൾ തോറ്റ് തൊപ്പിയിടുത് അവസരങ്ങളാണ്, ആത്മാവാണ്, പരമപ്രധാനം: പുണ്യം വാരിക്കൂട്ടാനുള്ള അസുലഭ അവസരങ്ങളാണ്. പലപ്പോഴും ഒരു കാമ്പുമില്ലാത്ത വിവാദങ്ങൾക്ക് നാം ഭാഗഭാക്കാവുന്നു. വിദ്വേഷവും കുശുമ്പും അസൂയയും പരസ്പരമുള്ള നന്മകളെ കാണാനുള്ള മനസ്സ് നശിപ്പിക്കുന്നു ആർക്കും ആരെയും ഭത്സിക്കാനും ഇല്ലാതെയാക്കാനും ഒരു ക്ലിക്കിൻറെ താമസമേയുള്ളൂ.
കാര്യങ്ങൾ ഇത്രയും മ്ലേച്ചമാണെന്നറിഞ്ഞിട്ടും വെറുതെ ഒരു രസത്തിനാണ് പലരും സാമൂഹിക മാധ്യമങ്ങളുടെ വിവിധയിടങ്ങളിൽ മേഞ്ഞു നടക്കുന്നത് അതും വിശുദ്ധ റമളാനിന്റെ തിരു നിമിഷങ്ങളിൽ. ഇത് റമളാനെ നിഷ്ഫലമാക്കുമെന്ന തിരിച്ചറിവ് സത്യ വിശ്വാസികൾക്ക് ഉണ്ടായേതീരൂ.
അത് കൊണ്ട്, നന്മകൾക്കൊപ്പം അതിലേറെ പ്രാധാന്യത്തോടെ തിന്മയുടെ വിപാടനത്തിന് ശ്രദ്ധ കൊടുക്കുകയും ഈ സംസ്കാരം ജീവിതത്തിലുടനീളം പ്രയോഗവൽക്കരിക്കുകയും ചെയ്യാൻ നാം തയ്യാറാവുക. തികച്ചും വ്യത്യസ്തമായൊരു റമളാൻ ആശംസിച്ചു കൊണ്ട് നിങ്ങളുടെ പ്രാർത്ഥനയിൽ ഒരിടം എനിക്കും……
റിപ്പോർട്ട്* :🖋️ *മുഹമ്മദലി മാരായമംഗലം*