ചെർപ്പുളശ്ശേരിയിൽ ബസ്സ്റ്റാൻ്റ് പൊളിക്കുന്നതിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ ജനദ്രോഹകരമായ ഗതാഗത പരിഷ്‌കരണം സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി BJP ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.
B to B എന്ന പേരിൽ ടൗണിൽ (ബസ്‌സ്റ്റാൻ്റ് ടു ബസ്സ്റ്റാൻ്റ്) സൗജന്യയാത്ര വാഗ്ദാനം ചെയ്തിട്ട് 10 ദിവസം പിന്നിട്ടിട്ടും വാക്ക് പാലിക്കാൻ നഗരസഭക്ക് കഴിയാത്തത് ജനവഞ്ചന ആണെന്നും
പഴയ ബസ്സ്റ്റാൻ്റ് പരിസരത്തേക്ക് പരിമിതമായെങ്കിലും ബസുകളെ എത്തിച്ച് യാത്രാക്ലേശവും വ്യാപാരികളുടെ പ്രയാസവും പരിഹരിക്കാൻ അധികൃതർ തയ്യാറാവണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ഒരു പരിഷ്‌കരണം വരുത്തുമ്പോൾ എല്ലാ വിഭാഗത്തിൻ്റെയും കഷ്ടനഷ്ടങ്ങൾ ഒരു പോലെ കാണാനുള്ള നിഷ്പക്ഷ മനോഭാവം നഗരസഭാധികൃതർക്കുണ്ടാവേണ്ടതുണ്ട്. പഴയ ബസ്സ്റ്റാൻ്റ് പരിസരത്തുള്ള സ്ഥാപനങ്ങളിൽ തുച്ഛശമ്പളത്തിന് ജോലി ചെയ്യുന്നവരുടെയും, ഗവ. ആശുപത്രി, നഗരസഭ ഓഫീസ്, ബാങ്കുകൾ,വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് എത്തേണ്ടവരുമായവരുടെയും പ്രയാസം ലഘൂകരിക്കാൻ മാർഗ്ഗങ്ങൾ ഉണ്ടായിട്ടും തയ്യാറാവാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
വിഷയം ഏറ്റെടുത്ത് BJPയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ടൗണിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. പ്രവർത്തകയോഗം ജില്ല പ്രസിഡണ്ട് പി വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് കെ. രാജീവ് അധ്യക്ഷനായി.
BJP ജില്ല സെക്രട്ടറി കെ പ്രസാദ്, ജില്ല കമ്മിറ്റിയംഗവും നഗരസഭ കൗൺസിലറുമായ പി. ജയൻ,
സംസ്ഥാന കൗൺസിൽ അംഗം കെ ഹരിദാസ് , മണ്ഡലം ജനറൽ സെക്രട്ടറി ടി കൃഷ്ണകുമാർ,ജില്ല കമ്മിറ്റി അംഗം കെ രാജു, ഏരിയ ജനറൽ സെക്രട്ടറി കെ മുരളി, മഹിളമോർച്ച മണ്ഡലം പ്രസിഡണ്ട് എൻ കവിത എന്നിവർ സംസാരിച്ചു.