ചെർപ്പുളശ്ശേരി. നഗരസഭ ഹാളിൽ ആണ് നാടകം അരങ്ങേറിയത് ഭരണപക്ഷവും പ്രതിപക്ഷവും തകർത്തഭിനയിച്ച നാടകത്തിൽ അവസാനം പോലീസ് വന്ന് നാടകം അവസാനിപ്പിച്ചു. തെരുവ് നായ്ക്കളെ എങ്ങനെ ഉന്മൂലനം ചെയ്യാം എന്ന പ്രമേയത്തിൽ ഭരണകക്ഷിയിലെ ഒരു മെമ്പർ നടത്തിയ പ്രസംഗത്തിനിടയിലാണ് പ്രകോപനപരമായി പ്രസംഗിച്ചു എന്ന പേരിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. ചെറുപ്പക്കാർ തമ്മിൽ ഉന്തും തള്ളും നടക്കുമ്പോൾ പ്രായമായവർ പിടിച്ചു മാറ്റാൻ ശ്രമം നടത്തിക്കൊണ്ടിരുന്നു. ഇതിനിടയിൽ വനിത അംഗങ്ങൾ പ്രതിരോധം തീർക്കുന്നതും കാണാമായിരുന്നു.
ഇതെല്ലാം പ്രാദേശിക ചാനലുകൾ ഒപ്പിയെടുക്കുന്നത് കണ്ടതോടെ നാടകത്തിന്റെ രീതി മാറ്റിപ്പിടിക്കാനും അംഗങ്ങൾ മറന്നില്ല. ചെർപ്പുളശ്ശേരിയിൽ നടക്കുന്ന സംഭവവികാസങ്ങൾ മറ്റു ചാനലുകളിലേക്കും ഒഴുകിയെത്തുമെന്ന് കണക്കുകൂട്ടി തന്നെയാണ് നാടകം കൊഴുപ്പിക്കാൻ ഇരുകക്ഷികളും തീരുമാനിച്ചത്. അങ്ങനെ ചരിത്രത്തിൽ ആദ്യമായി കൗൺസിൽ യോഗത്തിലേക്ക് പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ പോലീസും എത്തി. ഇതും നാടകത്തിന്റെ അവസാന രംഗങ്ങളിൽ ജനങ്ങൾക്ക് ഏറെ ചിന്തിക്കാനും ചിരിക്കാനും കഴിഞ്ഞു എന്നതും പ്രത്യേകതയാണ്. ഇന്നലെ സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതി തികഞ്ഞ പരാജയമാണെന്ന് വൈസ് ചെയർമാൻ പറഞ്ഞതോടെയാണ് പ്രതിപക്ഷ കക്ഷികൾക്ക് ഡയസ്സിലേക്ക് കയറി പ്രശ്നമുണ്ടാക്കാൻ വഴിയൊരുക്കിയത് എന്നാണ് പൊതുവേ പറയുന്നത്. ഏതായാലും ഒന്നുകിൽ കുറുപ്പിന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്ന ചെർപ്പുളശ്ശേരി നഗരസഭയുടെ ഏറ്റവും പുതിയ നാടകത്തിന് മലയാളികളിൽ വലിയ സ്വീകാര്യത ലഭിച്ചു എന്ന് അനുഭവസ്ഥർ പറയുന്നു. തുടർന്നുള്ള ദിവസങ്ങളിലും ഇത്തരം നാടകങ്ങൾ അവതരിപ്പിക്കാൻ തന്നെയാണ് ഭരണ പ്രതിപക്ഷ കക്ഷികളുടെ നിലപാട്.
ഡോക്ടർ മുരളി മോഹൻ