തൃശൂർ: ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണന് കുമ്മാട്ടിക്കലയുടെ പെരുമയാർന്ന മണ്ണായ കിഴക്കുംപാട്ടുകരയിൽ ഉജ്ജ്വല സ്വീകരണം. നാടിന്റെ തനിമയും സ്നേഹവും ഇഴചേർന്ന സ്വീകരണച്ചടങ്ങിൽ ആവേശകരമായ പങ്കാളിത്തമാണ് ദൃശ്യമായത്.
കിഴക്കുംപാട്ടുകരയുടെ സാംസ്കാരിക അടയാളമായ ശ്രീകൃഷ്ണന്റെ കുമ്മാട്ടി മുഖം നൽകിക്കൊണ്ടാണ് നാട്ടുകാർ പ്രിയ സ്ഥാനാർഥിയെ വരവേറ്റത്.
പ്രകൃതിയുടെ കനിവായ കണിക്കൊന്നപ്പൂക്കളും, പഴുത്ത മാങ്ങയും ചക്കയും ഉൾപ്പെടെയുള്ള നാട്ടുവിഭവങ്ങളും നൽകി കാർഷിക സംസ്കൃതിയുടെ സ്മരണകൾ പുതുക്കിയും , ഷാളും മാലയും അണിയിച്ച് നാട് തങ്ങളുടെ പ്രിയപ്പെട്ട കവി കൂടിയായ സ്ഥാനാർഥിയോടുള്ള സ്നേഹം പ്രകടിപ്പിച്ചു.
നാടൻ കലകളെയും സംസ്കാരത്തെയും ചേർത്തുപിടിക്കുന്ന ആലങ്കോട് ലീലാകൃഷ്ണന്, കുമ്മാട്ടികളുടെ ഈറ്റില്ലം നൽകിയ ഈ സ്വീകരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയൊരു ഊർജ്ജമായി മാറി