ചിറ്റൂർ: കെഎസ്ഇബിയിൽ 15 വർഷത്തിന് ശേഷം മസ്ദൂർ നിയമനത്തിന് വഴിതുറക്കുന്നുവെന്ന രീതിയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചിറ്റൂർ യുഡിഎഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതൻ ആരോപിച്ചു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
മന്ത്രിയുടെ പാർട്ടി പ്രതിനിധി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിൽ, കേരളത്തിലെ പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികളെ സ്വാധീനിക്കുന്ന തരത്തിൽ സാമൂഹ്യമാധ്യമത്തിൽ നിയമന വിവരം പങ്കുവെച്ചത് തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് സുമേഷ് അച്യുതൻ ചൂണ്ടിക്കാട്ടിയത്.
കെഎസ്ഇബിയിലെ ഇലക്ട്രിസിറ്റി വർക്കർ/മസ്ദൂർ തസ്തികയിൽ 985 ഒഴിവുകൾ ജില്ലാടിസ്ഥാനത്തിൽ ഈ മാസം ആദ്യം തന്നെ പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്തതായി മന്ത്രി വ്യക്തമാക്കിയിരുന്നു. പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന നിയമനം കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളിച്ച് സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടിയാണെന്നും സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി തൊഴിൽ രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കുമെന്നും പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും, ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും യുഡിഎഫ് സ്ഥാനാർത്ഥി ആരോപിച്ചു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പരാതി സമർപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.