മണ്ണുത്തി: കേരളം തകരട്ടെ എന്ന ആർഎസ്എസ്-ബിജെപി മനോഭാവം തന്നെയാണ് യുഡിഎഫിനും കോൺഗ്രസിനും ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടിക്കാട് സംഘടിപ്പിച്ച എൽഡിഎഫ് സ്ഥാനാർത്ഥി കെ രാജന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യാരാജ്യത്തിനു വേണ്ടി ഒട്ടേറെ നേട്ടങ്ങൾ നേടിക്കൊടുത്ത സംസ്ഥാനമാണ് കേരളം. എന്നിട്ടും ദുരന്തബാധിത സമയങ്ങളിൽ പോലും കേന്ദ്ര സഹായങ്ങളുണ്ടായില്ല. കോൺഗ്രസിന് എന്നും കേന്ദ്ര സർക്കാരിന്റെ ഈ സംസ്ഥാന വിരുദ്ധ നിലപാടിനോടാണ് ഐക്യം. കേരള ജനത ഇതെല്ലാം നോക്കിക്കാണുന്നുണ്ട്. ജനങ്ങളെപ്പറ്റി ചിന്തിക്കാത്ത യുഡിഎഫ് നിലപാടിന് വിഭിന്നമായിട്ടാണ് എൽഡിഎഫ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓരോ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ പാർട്ടികൾക്ക് ഓരോ വാദമുഖങ്ങളുണ്ടാകും. ജനങ്ങൾക്ക് അവരുടേതായ കാഴ്ചപാടും ഉണ്ട്. 2021 ഏപ്രിൽ 22ന് കേരള ജനത തിരുത്തിയ രാഷ്ട്രീയ ചരിത്രം അതിന്റെ തെളിവാണ്. ഇടതു സർക്കാരിന് അന്ന് ജനങ്ങൾ തുടർഭരണം സമ്മാനിച്ചു. ഈ തെരഞ്ഞെടുപ്പ് കാലത്ത് പഴയ കേരളവും പുതിയ കേരളവും തമ്മിലുള്ള വ്യത്യാസത്തെ പറ്റിയാണ് ജനങ്ങൾ ചിന്തിക്കുന്നത്. അവർ മാറ്റങ്ങൾ കാണുന്നു.
ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുന്ന ഘട്ടങ്ങളിലെല്ലാം ജനക്ഷേമവും വികസനവും ലക്ഷ്യമാക്കി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. യുഡിഎഫ് കയറുമ്പോൾ അതെല്ലാം തകിടംമറിക്കും. 2016ൽ അധികാരത്തിൽ വന്ന ഇടതു സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നത്, ജനങ്ങളുടെ നിത്യജീവിതം തന്നെയാണ് അതിൽ പ്രധാനം. ക്ഷേമവും ആരോഗ്യവും ഭക്ഷണവും വിദ്യഭ്യാസം, അടിസ്ഥാന വികസനനവും തുടങ്ങി സമസ്ത മേഖലയും സർക്കാർ ഗൗരവത്തോടെ ശ്രദ്ധിച്ചു. ഇന്ന് ജനങ്ങളുടെ നിത്യജീവിത നിലവാരം മെച്ചപ്പെട്ടിരിക്കുകയാണ്.
ഭരണത്തിന്റെ സ്വാദ് ആസ്വദിക്കാൻ ജനങ്ങൾക്ക് കഴിയുന്നുണ്ട്. ചുവപ്പുനാട എന്ന സമ്പ്രദായം മാറ്റിയെടുക്കാനായിട്ടുണ്ട്. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനും നമുക്ക് കഴിഞ്ഞു. ഇത് എൽഡിഎഫ് സംസ്കാരത്തിന്റെ ഭാഗമായി നേടിയെടുത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് എൽഡിഎഫിൽ വിശ്വാസമുണ്ട്, എൽഡിഎഫിന് ജനങ്ങളിലും വിശ്വാസമുണ്ടെന്നും പിണറായി വിജയൻ കൂട്ടിചേർത്തു.
ഒല്ലൂർ മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റും സിപിഐ(എം) ഏരിയാ സെക്രട്ടറിയുമായ എം എസ് പ്രദീപ്കുമാർ അധ്യക്ഷതവഹിച്ചു. പുതുക്കാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ രാമചന്ദ്രൻ, തൃശൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണൻ, സിപിഐ സംസ്ഥാന എക്സി.അംഗം രാജാജി മാത്യു തോമസ് തുടങ്ങിയവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പ്രസാദ് പറേരി സ്വാഗതവും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ നന്ദിയും പറഞ്ഞു.
സിപിഐ(എം) ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ, സിപിഐ സംസ്ഥാന എക്സി.അംഗം അഡ്വ.വി എസ് സുനിൽകുമാർ, സിപിഐ(എം) നേതാക്കളായ എം എം വർഗീസ്, യു പി ജോസഫ്, കേരള കോൺഗ്രസ് -എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി നെല്ലിക്കുഴി, എൽജെഡി നേതാവ് യൂജിൻ മൊറേലി, സോഷ്യലിസ്റ്റ് ജനതാദൾ നേതാവ് ജോൺ വാഴപ്പിള്ളി, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് പോൾ എം ചാക്കോ, എൻസിപി നേതാവ് ഷിജു കീടായി, കേരള കോൺഗ്രസ്-ബി നേതാവ് ഷൈജു ഹസ്സൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചെന്നിക്കര, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ജോസ് എന്നിവരും പൊതുയോഗത്തിൽ പങ്കെടുത്തു.