വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടയിൽ സിനിമാ നടൻ മമ്മൂട്ടി സിപിഎം ജില്ലാ സെക്രെട്ടറി റഫീഖിനോട് നടത്തിയ സംഭാഷണത്തിന്റെ മറവിൽ മമ്മൂട്ടിയെ സമൂഹ മധ്യത്തിൽ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടും ലക്ഷ്യത്തോടും സോഷ്യൽ മീഡിയയിലൂടെ ഒരു വിഭാഗം ആസൂത്രിതമായി നടക്കുന്ന വ്യാപക സൈബർ ആക്രമണത്തിന് കേസ് എടുക്കണമെന്നും മമ്മൂട്ടിയ്ക്ക് എതിരായ സൈബർ ആക്രമണം തടയണമെന്നും ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്.
മമ്മൂട്ടി സംഭാഷണത്തിനിടയിൽ റഫീഖിനോട് അപമാനിക്കുന്ന രീതിയിൽ സംസാരിച്ചുവെന്നും മറ്റുമുള്ള രീതിയിൽ അടിസ്ഥാന രഹിത ആരോപണങ്ങളാണ് ഉയർത്തുന്നത്. ഇത് ഒരു വിഭാഗത്തിന്റെ ഗൂഡാലോചനയുടെ ഭാഗമാണ്. സ്വന്തം അഭിപ്രായം പൊതു പ്രവർത്തകനായ റഫീഖിനോട് പറയുവാൻ മമ്മൂട്ടിയ്ക്ക് അവകാശമുണ്ട്. അതിൽ എതിർ അഭിപ്രായം ഉണ്ടെന്ന് റഫീഖ് വ്യക്തമാക്കുന്നില്ല. പൊതു പ്രവർത്തന രംഗത്ത് വളരെ തിരക്കുള്ള റഫീഖ് അത്തരം കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തേണ്ട സമയം തന്നോടൊപ്പം അനാവശ്യമായി ചെലവാക്കി കളയണ്ടയെന്ന മമ്മൂട്ടിയുടെ അഭിപ്രായത്തെ ഒരു വിഭാഗം നെഗറ്റിവായി എടുത്ത് പ്രചരിപ്പിക്കുകയും ഇതിന്റെ മറവിൽ മമ്മൂട്ടിയെ സമൂഹ മധ്യത്തിൽ അപമാനിക്കുവാൻ ശ്രമിക്കുന്നു. രാഷ്ട്രീയ ജാതി മത വ്യത്യാസമില്ലാതെ പൊതു സമൂഹം അംഗീകരിക്കുകയും രാജ്യം ബഹുമതി നൽകി ആദരിക്കുകയും ചെയ്ത മമ്മൂട്ടിയ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണം തടയുകയും കേസ് എടുത്ത് തുടർ നടപടി വേണമെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെട്ടു.