പാലക്കാട്. മാർക്സിസ്റ്റ് കൂട്ടായ്മ എന്ന പേരിൽ നാളെ രാവിലെ 9 മണിക്ക് പാലക്കാട് നടക്കുന്ന പ്രവർത്തക കൺവെൻഷനിൽ ജില്ലയിലെ അസംതൃപ്തരായ ആയിരക്കണക്കിന് സിപിഐഎം പ്രവർത്തകർ നാളെ പാർട്ടി വിട്ടേക്കുമെന്ന് സൂചന. ഇനി പാർട്ടി വിട്ടില്ലെങ്കിലും അസംഘടിതരുടെ കൂട്ടായ്മ സംഘടിപ്പിച്ചവരെയും അതിൽ പങ്കെടുത്തവരെയും പാർട്ടിയിൽ നിന്നും പുറത്താക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. നിലവിൽ സിഐടിയു നേതാവും മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി കെ ശശി അടക്കമുള്ള ഉന്നത നേതാക്കളാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. പാർവതി കല്യാണമണ്ഡപത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്. കൺവെൻഷൻ വൻ വിജയമാകും എന്ന് സംഘാടകർ അവകാശപ്പെടുന്നു. അവസാനം നിമിഷം വരെ പി കെ ശശിയെ പിന്തിരിപ്പിക്കാൻ സംസ്ഥാന നേതൃത്വമടക്കം ശ്രമിച്ചെങ്കിലും നിലപാടിൽ മാറ്റമില്ലാത്ത സമീപനമാണ് പി കെ ശശി കൈകൊണ്ട്. അതുകൊണ്ടുതന്നെ നാളെ നടക്കുന്ന കൺവെൻഷൻ പി കെ ശശി ഉദ്ഘാടനം ചെയ്യും. നിലവിൽ അസംബ്ലിയിൽ തെരഞ്ഞെടുപ്പിനെ കുറിച്ച് ഈ കൂട്ടായ്മ ആലോചിച്ചിട്ട് ഇല്ലെങ്കിലും പാലക്കാട് ജില്ലയിൽ പലയിടത്തും അസംബ്ലി നിയോജകമണ്ഡലങ്ങളിൽ ഇവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്. യുഡിഎഫ് ആകട്ടെ പി കെ ശശിയെ ഷോർണൂരിലോ ഒറ്റപ്പാലത്തോ മത്സരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് സൂചന. എന്നാൽ ഇത്തരം കാര്യങ്ങളിൽ നാളത്തെ കഴിഞ്ഞു മാത്രമേ ഒരു തീരുമാനം ഉണ്ടാകൂ എന്നാണ് വിമത പക്ഷം പറയുന്നത്. ശക്തമായി സിപിഐഎമ്മിനെ നയിച്ച നിരവധി നേതാക്കൾ തങ്ങളുടെ ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അവകാശപ്പെടുന്നു. ഏതായാലും നാളത്തെ കൺവെൻഷൻ സംസ്ഥാനതലത്തിൽ തന്നെ ഒരു ചർച്ചയാകും എന്നതിൽ തർക്കമില്ല