ചെർപ്പുളശ്ശേരി. മുണ്ടൂർ തൂത നാലുവരിപ്പാതയുടെ നിർമ്മാണ പുരോഗതി യോടൊപ്പം തൂത പാലവും ധൃതഗതിയിൽ പൂർത്തിയാവുകയാണ്. ഇപ്പോഴുള്ള പാലത്തിന് സമാന്തരമായി നല്ല രീതിയിൽ തന്നെയാണ് പാലം പണി നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാലം പണി പൂർത്തിയാകുന്നതോടെ തൂത വികസനത്തിന്റെ കൂടി ഭാഗമാകും. മുണ്ടൂർ മുതൽ തൂത വരെ നാലുവരിപ്പാത മികച്ച നിലവാരത്തിലാണ് പണിതതെങ്കിലും ചില ഇടങ്ങളിൽ കേടുപാടുകൾ സംഭവിച്ചു. എന്നാൽ കേടുപാടുകൾ പെട്ടെന്ന് പരിഹരിച്ചുകൊണ്ട് ഗതാഗതം പുനസ്ഥാപിക്കുന്ന പ്രക്രിയയാണ് കണ്ടുവരുന്നത്. ഈ പാത യാഥാർത്ഥ്യമായതോടെ പാലക്കാട്ടേക്ക് പോകുന്ന വാഹനങ്ങൾക്കും തിരിച്ച് ഇതുവഴി വരുന്ന വാഹനങ്ങൾക്കും വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ സാധിക്കുന്നു. മലപ്പുറം ജില്ല അതിർത്തി വരെ നല്ല രീതിയിൽ പണികഴിച്ച റോഡ് തുടർന്ന് അങ്ങോട്ട് ഇപ്പോഴും കുണ്ടും കുഴിയും ആയി തന്നെ കിടക്കുകയാണ്. മണ്ണാർക്കാട് വഴി പോകുന്ന മിക്ക വാഹനങ്ങളും ഈ വഴിയെയാണ് ആശ്രയിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും മികച്ച രീതിയിൽ കച്ചവട സ്ഥാപനങ്ങളും നിരന്നു കഴിഞ്ഞു. ഈ വഴിയിൽ റോഡ് അപകടങ്ങളും നിത്യ സംഭവമാണ്. അമിതവേഗതയിൽ ആണ് പല വാഹനങ്ങളും ഇതിലെ സഞ്ചരിക്കുന്നത്. അതിനു കൂടി നിയന്ത്രണം വരുന്നതോടെ സുഗമമായ യാത്രാനുഭവം ഇവിടെ സാധ്യമാകും.