anugrahavision.com

രാജ്യത്ത് സത്യം പറഞ്ഞാൽ രാജ്യദ്രോഹിയാകുമെന്ന സ്ഥിതിയാണുള്ളതെന്ന് കെ സി വേണുഗോപാൽ

കൊച്ചി. രാജ്യത്ത് ഇന്ന് സത്യം വിളിച്ചുപറഞ്ഞാൽ രാജ്യദ്രോഹിയാകുമെന്ന സ്ഥിതിയാണുള്ളതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. രാഷ്ട്രീയം അധികാരത്തിനപ്പുറം സേവനം എന്ന വിഷയത്തിൽ ജെയിൻ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026-ൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംഘപരിവാർ ഡിസൈൻ ചെയ്യുന്ന അജണ്ടയാണ്. ചോദ്യം ഉന്നയിക്കുന്ന പ്രധാന പ്രതിപക്ഷ നേതാക്കളെ പലരീതിയിൽ ആക്രമിക്കുന്ന സ്ഥിതിയുണ്ട്. രാഹുൽഗാന്ധിയെ ചൈനീസ് ചാരനായി മുദ്രകുത്തിയതും വളഞ്ഞിട്ട് ആക്രമിച്ചതും നാം കണ്ടതാണ്. ഈ ആക്ഷേപം ഉന്നയിച്ച ബിജെപി തന്നെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും സംഭാവന സ്വീകരിക്കുകയുണ്ടായി. ക്യാമ്പസ് രാഷ്ട്രീയത്തിലുണ്ടാകുന്ന കൊച്ചുകൊച്ച് പ്രശ്‌നങ്ങളുടെ പേരിൽ വിദ്യാർത്ഥി രാഷ്ട്രീയമേ വേണ്ട എന്ന നിലപാട് തെറ്റാണെന്നും ഇത് തലവേദന മാറ്റാൻ തല മുറിച്ചു മാറ്റുന്നതിനോട് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ വിവിധ വിഷയങ്ങളിൽ ആസ്പദമാക്കി നടന്ന ചർച്ചയിൽ കർണാടക വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി സുധാകർ, ജോയ് ആലുക്കാസ്, മിതുൻ ചിറ്റിലപ്പിള്ളി, മാധ്യമപ്രവർത്തകരായ ശ്രീകണ്ഠൻ നായർ, ജോണി ലൂക്കോസ്,ഡോ. പി.സരിൻ, മുരളി ഗോപി തുടങ്ങിയവർ സംസാരിച്ചു

Spread the News

Leave a Comment