എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിൽ ഗർഭിണിയായ സ്ത്രീയെ ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രൻ മർദ്ദിക്കുന്നത് ന്യൂസ് ചാനലുകളിൽ നിന്നാണ് കണ്ടതെന്ന് കൊച്ചി സെൻട്രൽ പോലീസ് അസി. കമ്മീഷണറുടെ വിചിത്രവാദം പരാമർശിക്കുന്ന കത്ത് പുറത്ത് വന്നു.
പോലീസ് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ മർദ്ദിച്ച പ്രതാപ് ചന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്യുവാൻ സ്വമേധയാ തയ്യാറാകാത്ത എസ് എച്ച് ഒ യ്ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിയ്ക്ക് നല്കിയ പരാതിയിലെ മറുപടി കത്തിലാണ്
എറണാകുളം സെൻട്രൽ പോലീസ് അസി. കമ്മീഷണറുടെ സംഭവത്തിലെ വിചിത്ര നിലപാടുകൾ രേഖാമൂലം ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
തൊടുപുഴ സ്വദേശിയും ഗർഭിണിയുമായിരുന്ന ഷൈനമോൾക്കാണ് കഴിഞ്ഞവർഷം എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിൽ വച്ച് ഇൻസ്പെക്ടറുടെ മർദ്ദനമേറ്റത്. ഉടൻ ഷൈനമോൾ പോലീസ് വകുപ്പിനെ പരാതി നല്കി. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കണമെന്ന ഷൈനമോളുടെ പരാതികളിൽ എറണാകുളം സെൻട്രൽ പോലീസ് അസി. കമ്മീഷണറുടെ കാര്യാലയം വിവിധ റിപ്പോർട്ടുകൾ തയ്യാറാക്കിരുന്നു. പ്രസ്തുത ഘട്ടങ്ങളിലൊന്നും പ്രതാപ് ചന്ദ്രൻ യുവതിയെ മർദ്ദിക്കുന്ന തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന വാദം അസി. കമ്മീഷണറുടെ ഓഫീസ് സ്വീകരിച്ചിരിക്കുന്നു.
യുവതി നിയമപോരാട്ടത്തിലൂടെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ നേടിയെടുത്തതോടെയാണ് മർദ്ദന ദൃശ്യങ്ങൾ ന്യൂസ് ചാനലുകൾ പുറത്ത് വിടുന്നത്. അപ്പോൾ മാത്രമാണ് മർദ്ദനവിവരം കണ്ടെതെന്ന പോലീസ് അസി. കമ്മീഷണർ ഓഫീസിൻ്റെ വെളിപ്പെടുത്തൽ വസ്തുത വിരുദ്ധമെന്നതിന് തെളിവു കൂടിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മർദ്ദനമേറ്റ സ്ത്രീ കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ടെന്ന് അറിവായിട്ടുണ്ടെന്നും അതിനാൽ കോടതി ഉത്തരവ് വരുന്ന മുറയ്ക്ക് പ്രതാപ് ചന്ദ്രനെതിരെ തുടർനടപടി സ്വീകരിക്കാംമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങിനെ കൊച്ചി സിറ്റി അസി. കമ്മീഷണർ കത്തിലൂടെ ഇപ്പോൾ അറിയിച്ചിട്ടുള്ളത്.