കൊച്ചി. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് നടിയെ ആക്രമിച്ച കേസിലെ വിധിന്യായം ചോർന്നെന്നും മറ്റും കാണിച്ച് വിചാരണ കോടതി ജഡ്ജി ഹണി എം വർഗ്ഗീസിന്റെയും ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരുടെയും പേര് പരാമർശിച്ച് കൊണ്ടുള്ള ഊമ കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയത് പുറത്ത് വിട്ടതിന് പിന്നിലെ ദുരൂഹത അന്വേഷിക്കുവാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൻമേലാണ് സംസ്ഥാന പോലീസ് മേധാവി അന്വേഷണത്തിന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗ്ഗീസിന്റെ വികൃതികൾ എന്ന തലകെട്ടുള്ള ഊമ കത്തിൽ ഹൈക്കോടതിയിലെ മൂന്ന് സീനിയർ ജഡ്ജിമാരുടെയും പേര് പരാമർശിക്കുന്നുണ്ട്. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അനുമതി ഇല്ലാതെ ലഭിച്ച ഊമ കത്തിനെ ചീഫ് ജസ്റ്റിസിന് കൈമാറി.
ഊമ കത്തുകൾക്ക് നിയമപരമായി വിശ്വാസ്യതയില്ലെന്നും വ്യക്തികളെ അധിക്ഷേപിക്കുന്ന ഊമ കത്തുകൾക്ക് തുടർ നടപടി സാധ്യമല്ലെന്ന് അറിയുന്നവർ ലഭിച്ച കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയതിന് പിന്നിൽ ദുരൂഹതയുണ്ട്. ഭീകരവാദവും രാജ്യദ്രോഹപരമായിട്ടുള്ള വിവരങ്ങളാണ് ഊമ കത്തുകളിൽ ഉള്ളടക്കമെങ്കിൽ അന്വേഷണ ഏജൻസികൾ പോലും ഇത്തരം കത്തുകളിൽ രഹസ്യമായിട്ടാണ് അന്വേഷണം നടത്തുന്നത്. ജഡ്ജിമാർക്കെതിരെയുള്ള ഊമ കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയ വിവരം പുറത്ത് വിട്ടതിന് പിന്നിലെ ദുരൂഹതകളിൽ പോലീസിന്റെ അന്വേഷണം ആവിശ്യമാണ്. ഊമ കത്ത് തയ്യാറാക്കി അയച്ചവർ ഉദ്ദേശിച്ച പ്രചാരണം ഊമ കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയതിലൂടെ ലഭിച്ചതിന് പിന്നിൽ ചില ആസൂത്രിത നീക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ന്യായാധിപൻമാരെ അധിക്ഷേപിച്ച് വിധിന്യായങ്ങൾ മലിനമാണെന്ന് വരുത്തുക, ജുഡീഷ്യറിയെ അപമാനിച്ച് വരുതിയിൽ നിർത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നടിയെ ആക്രമിച്ച കേസിന്റെ മറവിൽ ഊമ കത്ത് പ്രയോഗങ്ങൾക്ക് പിന്നിൽ സംഭവിച്ചിരിക്കുന്നത്. നിയമപരമായി നിലനിൽക്കാത്ത ഊമ കത്ത് ചീഫ് ജസ്റ്റിസിന് കൈമാറി തുടർ നടപടി വേണമെന്ന ആവിശ്യപ്പെടലിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും ഇതിലെ ദുരൂഹതകളിൽ പോലീസിന്റെ അന്വേഷണം വേണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ആവശ്യപ്പെടുന്നത്.

നടിയെ ആക്രമിച്ച കേസിൽ പരാതി ഭാഗത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആദ്യ അന്തിമ റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചത്. രണ്ടാമത്തെ അന്തിമ റിപ്പോർട്ടിൽ കൂടുതലായി ഉൾപ്പെടുത്തിയ 7 മുതലുള്ള പ്രതികൾക്ക് എതിരെ കോടതിയിൽ നിലനിൽക്കുന്ന തെളിവുകൾ ഇല്ലെന്ന് കേസ് പഠിച്ച നിയമ ബോധമുള്ള ആർക്കും ബോധ്യമുണ്ടെന്നും അതിനാൽ ഏഴ് മുതലുള്ള പ്രതികൾ ഒഴിവാകുമെന്നതിലെ ഊമ കത്തിലെ ഉള്ളടക്കം ഗൗരവപരമല്ലെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു.