ചെർപ്പുളശ്ശേരി നഗരസഭയിലെ ഡിവിഷൻ 9 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എം ആർ രാജേഷിന് മികച്ച പിന്തുണയാണ് ഇതിനോടകം ലഭിച്ചത്. ഡിവിഷനിലെ വോട്ടർമാരെ എല്ലാം നേരിട്ട് അറിയുമെങ്കിലും മൂന്നും നാലും തവണ അവരെയെല്ലാം നേരിട്ടു കണ്ടു തന്നെ രാജേഷ് തന്റെ വോട്ടുറപ്പിച്ചു.
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ ആയിരുന്നു ഈ ചെറുപ്പക്കാരൻ. ഒരു കുഞ്ഞിന് മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോൾ അതിന്റെ മുൻനിരയിൽ പ്രവർത്തിക്കുകയും 50 ലക്ഷത്തിലധികം രൂപ പിരിച്ചെടുത്തു കൊണ്ട് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ച് ആ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് അഭിമാനമായി തന്നെ എടുത്തു പറയാൻ കഴിയും..
നാടിന്റെ സ്പന്ദനങ്ങളിൽ എന്നും കൂടെ നിന്നിട്ടുള്ള എം ആർ രാജേഷ് ആദ്യമായാണ് നഗരസഭയിലേക്ക് മത്സരിക്കുന്നത്. പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളും കൂടെ കൂടിയതോടെ ആത്മ ധൈര്യവും, അതോടൊപ്പം വിജയിക്കുമെന്ന പൂർണ്ണ വിശ്വാസവും രാജേഷിന് കൈവന്നു.
തികച്ചും അവികസിതമായ തന്റെ ഡിവിഷനെ മുൻനിരയിലേക്ക് എത്തിക്കുക എന്നുതന്നെയാണ് ഈ ചെറുപ്പക്കാരന്റെ ഉദ്ദേശം. കഴിഞ്ഞ അഞ്ചുവർഷം ഇതിനായി പ്രവർത്തിക്കുക വഴി നിരവധി വികസന പ്രവർത്തനങ്ങൾ തന്റെ ഡിവിഷനിൽ കൊണ്ടുവരാൻ കഴിഞ്ഞെന്ന് രാജേഷ് പറഞ്ഞു.
നഗരസഭയായ ശേഷം ആദ്യ അഞ്ചു വർഷങ്ങൾ പ്രദേശത്ത് ഒരു വികസനവും നടപ്പായില്ല എന്ന് മാത്രമല്ല നിലവിലുള്ള ഗതാഗത സൗകര്യങ്ങളെല്ലാം അവതാളത്തിൽ ആകുന്ന അവസ്ഥയും ഉണ്ടായി.
പ്രദേശത്തെ സർക്കാർ പ്രൈമറി വിദ്യാലയത്തിനെ മികച്ച നിലയിലേക്ക് എത്തിക്കുവാനും തികച്ചും പാവപ്പെട്ട കുട്ടികളടക്കം പഠിക്കുന്ന സ്കൂളിൽ നിരവധി സൗകര്യങ്ങൾ കൊണ്ടുവരുന്നതിനും ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടുന്നതിനും എം ആർ രാജേഷിനു കഴിഞ്ഞു 
എല്ലാവർക്കും പാർപ്പിടം, പരമ്പരാഗത തൊഴിൽ മേഖലയുടെ ഉന്നമനം തുടങ്ങിയ നിരവധിയായ ആവശ്യങ്ങൾ പ്രദേശത്തുകാർക്ക് ഇനിയും നടപ്പാക്കേണ്ടതുണ്ട്. ഇനിയുള്ള അഞ്ചുവർഷം ഇത്തരം കാര്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് പ്രവർത്തിക്കുക എന്നതാകും തന്റെ പ്രഥമ പരിഗണനയെന്ന് രാജേഷ് പറയുന്നു.
ചെർപ്പുളശ്ശേരി നഗരസഭയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി തുടർഭരണം സാധ്യമാക്കുമെന്നും, അതോടുകൂടി തന്നെ തുടങ്ങിവച്ച എല്ലാ വികസന പ്രവർത്തനങ്ങൾക്കും പരിഹാരം കാണാൻ ആകുമെന്നും രാജേഷ് വിശ്വസിക്കുന്നു.
ഡിസംബർ 11 നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയുമെന്നും ക്ഷേമപെൻഷൻ അടക്കം വർധിപ്പിച്ച കേരള സർക്കാരിന്റെ ജനോപകാരപ്രദമായ നടപടികളിൽ നാട്ടുകാർ പൂർണ സംതൃപ്തരാണ് എന്നും, അതുകൊണ്ടുതന്നെ തന്റെ പ്രസ്ഥാനം എന്നും മുൻപന്തിയിൽ കേരളത്തിൽ നില നിൽക്കുമെന്നും രാജേഷ് പറയുന്നു.
നാട്ടുകാരനിൽ ഒരാളായി അവരുടെ പ്രശ്നങ്ങളിൽ തോളോട് തോൾ ചേർന്നുകൊണ്ട് ഇനിയും താൻ ഇവിടെ ഉണ്ടാകും എന്ന ഉറപ്പ് ജനങ്ങൾക്ക് ഉണ്ടെന്നും അതുകൊണ്ടുതന്നെ തന്റെ വിജയം അവർ ഉറപ്പിച്ചു കഴിഞ്ഞു എന്നും രാജേഷ് പറഞ്ഞു.