കൊച്ചി. കസ്റ്റഡി മരണവും ഇതുമായി ബന്ധപ്പെട്ട മരണങ്ങളും മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിൽ വരില്ലെന്ന സംസ്ഥാന പോലീസ് ആസ്ഥാനത്തിന്റെ നിലപാട് നിയമ വകുപ്പിനെ കൊണ്ട് അടിയന്തിരമായി തിരുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പരാതി പരിശോധിച്ച് നടപടി എടുക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച നൽകിയ പരാതി തുടർ നടപടികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടറിക്ക് കൈമാറി.
ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും കേരളത്തിന്റെ മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായ ടി. ആസഫലിയ്ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ കാര്യാലയം നൽകിയ വിവരാവകാശ മറുപടിയിലാണ് കസ്റ്റഡി മർദ്ദനവും മരണങ്ങളും മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിൽ വരില്ലെന്ന വിചിത്ര നിലപാട് സംസ്ഥാന പോലീസ് മേധാവിയുടെ കാര്യാലയം വീണ്ടും ആവർത്തിച്ചത്.
കസ്റ്റഡി മർദ്ദനങ്ങളും മരണങ്ങളും മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിൽ വരില്ലെന്ന സംസ്ഥാന പൊലീസ് ആസ്ഥാനത്തിന്റെ നിലപാട് നിയമത്തെയും കോടതി നിർദ്ദേശങ്ങളെയും അട്ടിമറിക്കുന്നതും വെല്ലു വിളിക്കുന്നതുമാണ്. നിയമവും കോടതി നിർദ്ദേശങ്ങളും കാത്ത് സൂക്ഷിക്കുവാനും സംരക്ഷിക്കുവാനും പാലിക്കുവാനും ബാധ്യതയുള്ള സംസ്ഥാന പോലീസ് സേനയുടെ ആസ്ഥാന കാര്യാലയത്തിന്റെ തെറ്റായ നിലപാടുകൾ ഗൗരവപരവും കുറ്റകരവുമാണ്. കസ്റ്റഡി പീഡനവും മരണവും അംഗീകരിക്കുവാൻ കഴിയില്ലെന്നും ഇത് രാജ്യത്തിന് അപമാനമാണെന്നും കഴിഞ്ഞയാഴ്ചയിലും സുപ്രീം കോടതി വീണ്ടും ആവർത്തിക്കുകയുണ്ടായി. സംസ്ഥാന പോലീസ് ആസ്ഥാനത്ത് നിയമ ഉപദേശങ്ങൾക്കായി ഉയർന്ന ശമ്പളം വാങ്ങുന്ന നിയമ ഓഫീസർ ഉണ്ടായിട്ടും ഇതിനെല്ലാം മറികടന്ന് സംസ്ഥാന പോലീസ് ആസ്ഥാനത്ത് നിയമത്തെ ദുർവ്യാഖ്യാനം ചെയ്യുവാൻ ഐ.പി.എസ്. ഉദ്യോഗസ്ഥർ മത്സരിക്കുകയാണെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ പോലീസുകാർക്കും ആവശ്യമായ നിയമപരമായ അവബോധവും മാർഗ്ഗ നിർദ്ദേശങ്ങളും നൽകുവാൻ ഉത്തരവാദിത്വമുള്ള സംസ്ഥാന പോലീസ് മേധാവിയുടെ കാര്യാലയം മനുഷ്യാവകാശത്തെ തെറ്റായി ധരിച്ച് വച്ചിരിക്കുന്നതും വ്യാഖ്യാനിക്കുന്നതും തിരുത്തപ്പെട്ടില്ലെങ്കിൽ അധികാര ദുർവ്വിനിയോഗ പ്രവൃത്തികൾക്ക് പ്രചോദനം പകരുമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടുന്നു.