ചെർപ്പുളശ്ശേരി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവായി മാറിയ പി പി വിനോദ് കുമാർ ഇത്തവണ ചെർപ്പുളശ്ശേരി നഗരസഭയിലെ ഡിവിഷൻ 28 ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. ചെർപ്പുളശ്ശേരിയെ അവികസിതമായ അവസ്ഥയിൽ നിന്നും ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറ്റിയെടുക്കാൻ അശ്രാന്ത പരിശ്രമം നടത്തിയ നേതാവാണ് പി പി വിനോദ് കുമാർ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റി അംഗവും, നേരത്തെ ചെർപ്പുളശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടും ആയിട്ടുള്ള വിനോദിന് മഞ്ചക്കൽ ഡിവിഷൻ ഏറെ പ്രിയപ്പെട്ടതാണ്. പ്രദേശത്തെ ഓരോ വീടുകളും നേരിട്ട് അറിയുന്ന പി പി വിനോദ് കുമാർ ആദ്യ നഗരസഭയിൽ കൗൺസിലർ ആയിരുന്നു.
നേരത്തെ ഗ്രാമപഞ്ചായത്ത് മെമ്പർ ആയിരുന്ന പി പി വിനോദ് കുമാർ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലഘട്ടത്തിൽ ചെർപ്പുളശ്ശേരി നഗരസഭയാക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചു. നഗരസഭ ആയ ശേഷം ആദ്യമായി 35 വർഷത്തെ എൽഡിഎഫ് ഭരണത്തിന് വിരാമം ഇടാനും നഗരസഭാ ഭരണം യുഡിഎഫിന്റെ കൈപ്പിടിയിൽ ഒതുക്കാനും കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ കൂടി നേട്ടമാണ്.
കഴിഞ്ഞ അഞ്ചു വർഷത്തെ എൽഡിഎഫിന്റെ ഭരണപരാജയവും, അഴിമതിയും, സ്വജനപക്ഷപാതവും ഉയർത്തി കാണിച്ചാണ് ഇത്തവണ വോട്ടർമാരെ സമീപിക്കുന്നത്. അതോടൊപ്പം യുഡിഎഫ് ഭരണകാലത്ത് തുടങ്ങിവച്ച പല പദ്ധതികളും ഇനിയും പൂർത്തീകരിക്കേണ്ട ബാധ്യതയും ഉണ്ടെന്നുള്ള തികഞ്ഞ ബോധവും വിനോദ് കുമാറിന് ഉണ്ട്.
നിരവധി ഉദ്ഘാടനങ്ങൾ കഴിഞ്ഞിട്ടും ഒരു ബസ്സിനുപോലും കയറാൻ ആവാതെ കിടക്കുന്ന പുതിയ ബസ്റ്റാന്റും, ഏതു സമയവും നിലംപൊത്താനായ പഴയ ബസ്റ്റാൻന്റും ചെർപ്പുളശ്ശേരിയുടെ ഇടതു നഗരസഭാ ഭരണത്തിന്റെ പോരായ്മയുടെ നേർക്കാഴ്ചയായി നിലകൊള്ളുന്നത് അദ്ദേഹം എടുത്തു പറയുന്നു. കാർഷിക, സാമൂഹിക, സാംസ്കാരികമായ വലിയൊരു പുരോഗതി ചെർപ്പുളശ്ശേരിക്ക് അനിവാര്യമാണെന്നും, പശ്ചാത്തല വികസനം പോലെ തന്നെ അത്തരം കാര്യങ്ങളിലും ഊന്നൽ കൊടുത്തു കൊണ്ടായിരിക്കും പുതിയ ഭരണസമിതി ഇത്തവണ യുഡിഎഫിന്റെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരി നഗരസഭ കാണാൻ പോകുന്നതെന്നും വിനോദ് ഉറച്ചു വിശ്വസിക്കുന്നു. യുഡിഎഫ് ഭരണം തിരിച്ചുകൊണ്ടുവരുന്നതിനു വേണ്ടിയുള്ള പ്രവർത്തനത്തിലാണ് പി പി വിനോദ് കുമാർ. തന്റെ ഡിവിഷനോടൊപ്പം തന്നെ 33 ഡിവിഷനുകളിലും പ്രചരണവുമായി ഈ നേതാവ് സഞ്ചരിക്കുന്നുണ്ട്. തന്റെ വിജയത്തോടൊപ്പം മറ്റു ഡിവിഷനുകളിലും യുഡിഎഫ് ഇത്തവണ അധികാരത്തിൽ വരുമെന്ന് വിനോദ് കുമാർ പറഞ്ഞു.