പട്ടാമ്പി. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തുഭ്രാന്തന്റെ ദേവി ദർശനം ലഭിച്ച ദിവസത്തെ ഓർമിപ്പിച്ചുകൊണ്ട് രായിരനല്ലൂരിൽ ആയിരങ്ങൾ മല കയറി.. മലയിലേക്ക് വളരെ കഷ്ടപ്പെട്ട് കല്ലുകൾ ഉരുട്ടി കയറ്റിയ നാറാണത്തുഭ്രാന്തൻ താഴോട്ട് ആ കല്ലിനെ തിരിച്ചു വിടുന്നതും നോക്കി പൊട്ടിച്ചിരിക്കുന്ന കഥയാണ് ഐതിഹ്യമായി പറയുന്നത്. വളരെ കഷ്ടപ്പെട്ട് ഉയർത്തിയെടുക്കുന്ന നമ്മുടെ സാമ്രാജ്യങ്ങൾ വളരെ പെട്ടെന്ന് നിലം പതിക്കുമെന്ന് അറിവ് പകർന്നു തരുന്നതിലൂടെ നാറാണത്ത് ഭ്രാന്തൻ ഒരു വലിയ സന്ദേശമാണ് വിളിച്ചോതിയത്.
നാറാണത്തു ഭ്രാന്തൻ രായിരനെല്ലൂർ മലയിൽ തപസ്സിരുന്നു എന്നതാണ് ഐതിഹ്യം. അങ്ങനെയിരിക്കെ ഒരു ദിവസം ദേവി നാറാണത്ത് ഭ്രാന്തനു മുന്നിൽ പ്രത്യക്ഷപ്പെട്ടു എന്നും ആ ദർശനം കിട്ടിയ ദിവസമാണ് തുലാം ഒന്ന് എന്ന സങ്കൽപ്പത്തിലാണ് ഭക്തജനങ്ങൾ രായിരനല്ലൂരിൽ മലകയറുന്നത്. പ്രാചീനമായ ദേവി ക്ഷേത്രവും നാറാണത്തുഭ്രാന്തന്റെ കൂറ്റൻ പ്രതിമയും ഈ മലമുകളിൽ ഭക്തർക്കായി ഒരുങ്ങി ഇരിപ്പുണ്ട്.
വെളുപ്പിന് തന്നെ അനേകം ആളുകൾ വിവിധ സ്ഥലങ്ങളിൽ നിന്നും രായിരനെല്ലൂർ മലകയറാൻ എത്തിക്കൊണ്ടിരുന്നു. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കൂടാതെ ദേവീക്ഷേത്രം ഭാരവാഹികളും നാട്ടുകാരും ഭക്തജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തി. ചെങ്കുത്തായ മലയിലേക്ക് എത്തിപ്പെടാൻ വളരെ കഷ്ടപ്പെടുന്ന വൃദ്ധജനങ്ങളെയും ഇത്തവണ കൂടുതൽ കാണാൻ കഴിഞ്ഞതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. നാരായണമംഗലത്ത് അഷ്ടമൂർത്തി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് പൂജകൾ നടന്നത്.