ചിറ്റൂർ: ചിറ്റൂർ നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതൻ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച ഫോറം 26-ൽ സാമ്പത്തിക ബാധ്യതകൾ പൂർണ്ണമായും കാണിച്ചില്ലെന്ന് പരാതി. വൈ ജെ ഡി എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി മഹേഷാണ് ചിറ്റൂർ മണ്ഡലം റിട്ടേണിംഗ് ഓഫീസർക്ക് ഇതു സംബന്ധിച്ച് പരാതി നൽകിയത്. മഹാത്മ എൻവിറോൺമെന്റ് പ്രൊട്ടക്ഷൻ ആന്റ് ബെറ്റർ ലിവിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പാലക്കാട് പ്രസിഡന്റായിരുന്ന കാലയളവിൽ, പൊതുജനങ്ങളിൽ നിന്നും സൊസൈറ്റി ആക്ട് പ്രകാരമല്ലാതെ പണം സ്വീകരിച്ചു എന്നാണ് ആരോപണം.
ഇതുമായി ബന്ധപ്പെട്ട് നടന്ന സർക്കാർ അന്വേഷണത്തിൽ സൊസൈറ്റിയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി 2025 മാർച്ച് 19ന് സമർപ്പിച്ച റിപ്പോർട്ടിൽ
കണ്ടെത്തിയിരുന്നു. ഭരണസമിതി അംഗങ്ങൾ വരുത്തിവെച്ച നഷ്ടമായ 16,31,791 രൂപ അവരിൽ നിന്ന് തന്നെ ഈടാക്കാൻ ഉത്തരവുണ്ടായതാണ്. സൊസൈറ്റി പ്രസിഡന്റായിരുന്ന സുമേഷ് അച്യുതൻ തന്റെ വിഹിതമായ 12,5631 രൂപ ഇതുവരെ അടച്ചിട്ടില്ലെന്നും ഈ ബാധ്യത അഫിഡവിറ്റിൽ ബോധപൂർവ്വം മറച്ചുവെച്ചു എന്നുമാണ് അഡ്വ .ടി മഹേഷ് പറയുന്നത്.
പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന വിവരം പുറത്തറിയാതിരിക്കാനാണ് സ്ഥാനാർത്ഥി ഇത്തരത്തിൽ ബാധ്യതകൾ നൽകാതിരുന്നത്. സത്യവാങ്മൂലത്തിൽ പോലും സത്യസന്ധത പുലർത്താത്ത യുഡിഎഫ് സ്ഥാനാർത്ഥിക്ക് പൊതുപ്രവർത്തകനായി തുടരാൻ അർഹതയില്ലെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും
അഡ്വ. ടി മഹേഷ് പറഞ്ഞു.