കോഴിക്കോട്. എം കെ മുനീർ 49 ലക്ഷം രൂപ ബാങ്കിൽ അടയ്ക്കാൻ ഉണ്ടെന്ന് കാണിച്ചാണ് ജപ്തി ഭീഷണി നടന്നത്. മാർച്ച് 31നകം തുക അടച്ചില്ലെങ്കിൽ സി എച്ച് മുഹമ്മദ് കോയ താമസിച്ചിരുന്ന നടക്കാവിലെ ക്രസന്റ് ഹൗസ് ജപ്തി ചെയ്യുമെന്നാണ് സഹകരണ ബാങ്കിൽ നിന്നും അറിയിപ്പ് ലഭിച്ചത്. ഇതറിഞ്ഞ ചില മാധ്യമപ്രവർത്തകരാണ് പ്രശ്നം സമൂഹത്തിന് മുന്നിലേക്ക് എത്തിച്ചത്. പൊതുവേ അഭിമാനിയായ എം കെ മുനീർ ആരോടും ഇക്കാര്യം പറഞ്ഞില്ലെന്ന് മാത്രമല്ല എന്തെങ്കിലും ഒരു വഴി ഉണ്ടാകും എന്ന് വിശ്വാസത്തിൽ പരാതിയില്ലാതെ വീട്ടിൽ ഇരിപ്പായിരുന്നു. എന്നാൽ മാധ്യമങ്ങളിൽ വാർത്ത വന്നതോടെ മുസ്ലിം ലീഗ് പ്രശ്നം ഏറ്റെടുക്കുകയും ഇന്ന് രാവിലെ 49 ലക്ഷം രൂപ ബാങ്കിൽ അടച്ച് മഹാനായ സി എച്ചിന്റെ ക്രസന്റ് ഹൗസിന്റെ ഭീഷണി അവസാനിപ്പിക്കുകയും ചെയ്തു. ജപ്തി അറിഞ്ഞ് നിരവധി ആളുകളാണ് എം കെ മുനീറിനെ നേരിട്ടും ഫോൺ വഴിയും ആശ്വസിപ്പിച്ചത്. നിരവധി ആളുകളും സംഘടനകളും അദ്ദേഹത്തെ സഹായിക്കാമെന്ന് വാക്കു കൊടുത്തിരുന്നു. എന്നാൽ അതിനെയെല്ലാം തള്ളിക്കൊണ്ടാണ് മുസ്ലിം ലീഗ് പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കണ്ടത്. നിരവധി കാലം എംഎൽഎ ആയും മന്ത്രിയായും ജനസേവനം നടത്തിയ ഡോക്ടർ എം കെ മുനീർ അടുത്തകാലത്താണ് ആരോഗ്യ പ്രശനം നേരിട്ടത്. ഇന്ത്യാവിഷൻ ചാനലിന്റെ ഉടമസ്ഥൻ ആയിരുന്ന എം കെ മുനീറിന് ചാനൽ നഷ്ടത്തിൽ ആയതാണ് ബാധ്യത വന്നതെന്നാണ് ജനസംസാരം.