- കേരള ചീഫ് സെക്രട്ടറി എം. ജയതിലക്, സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണൻ എന്നിവർക്ക് എതിരെ പൊതു ഭരണ വകുപ്പിലെ മുൻ അഡീഷണൽ സെക്രട്ടറി ബെൻസി നൽകിയ പരാതിയ്ക്ക് പിന്നിൽ ഗൂഡാലോചനകളോ, പൂർവ്വ വൈരാഗ്യമോ എന്നത് അന്വേഷിക്കണമെന്ന പരാതി ഉചിത നടപടികൾക്ക് കൈമാറി സംസ്ഥാന വിജിലൻസ് വകുപ്പ്. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതിയാണ് വിജിലൻസ് വകുപ്പ് നടപടികൾക്ക് പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് കൈമാറിയിരുന്നത്.

പട്ടികജാതി വിഭാഗത്തിനുള്ള കേന്ദ്ര തൊഴിൽ പരിശീലന പദ്ധതിയുടെ നടത്തിപ്പിൽ ഐഎഎസ് ഉദ്യോഗസ്ഥരായ എം. ജയതിലക്, കെ.ഗോപാലകൃഷ്ണൻ എന്നിവർ ക്രമക്കേട് നടത്തിയെന്ന് കാണിച്ച് പൊതുഭരണ വകുപ്പിലെ മുൻ അഡീഷണൽ സെക്രട്ടറി കൊല്ലം സ്വദേശിയായ ജെ. ബെൻസി കേന്ദ്ര വിജിലൻസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എം. ജയതിലക് ചീഫ് സെക്രട്ടറി ആകുമെന്ന് ഉറപ്പാകുന്നതിന്റെ ആഴ്ചകൾക്ക് മുമ്പാണ് ഇത്തരത്തിലെ ഒരു പരാതി കേന്ദ്ര വിജിലൻസ് കമ്മീഷണർക്ക് ലഭിക്കുന്നത്.
എം. ജയതിലക് നിയുക്ത ചീഫ് സെക്രട്ടറിയാകുന്നത് മുന്നിൽ കണ്ട് അദ്ദേഹത്തെ പൊതു സമൂഹത്തിൽ അപമാനിക്കുവാനും മറ്റും പൊതു ഭരണ വകുപ്പ് മുൻ അഡീഷണൽ സെക്രട്ടറി ജെ. ബെൻസി ചിലരുമായി ചേർന്ന് ഗൂഡാലോചന നടത്തിയതിന്റെ ഭാഗമാണോ അഴിമതി ആരോപണ പരാതിയ്ക്ക് പിന്നിലെന്നും മറ്റും ആരോപണ വിധേയരുടെ ഭാഗം കൂടി കേട്ട് പ്രത്യേകം അന്വേഷിക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് വിജിലൻസ് വകുപ്പിന് കൈമാറിയിരുന്നു.
അഴിമതി ആരോപണം പട്ടിക ജാതി പട്ടിക വർഗ്ഗ വികസന വകുപ്പുമായി ബന്ധപ്പെട്ടതിനാൽ വകുപ്പ് മേധാവി തന്നെ പരാതിയിൽ ഉചിത നടപടികൾ സ്വീകരിക്കണമെന്നാണ് വിജിലൻസ് എടുത്തിരിക്കുന്ന നിലപാട്. ബെൻസി നൽകിയ പരാതി കേന്ദ്ര വിജിലൻസ് കമ്മീഷണർ നേരിട്ട് അന്വേഷിക്കാതെ സംസ്ഥാന ചീഫ് സെക്രെട്ടറിയ്ക്ക് നേരത്തെ തന്നെ കൈമാറിയിരുന്നു.