anugrahavision.com

ഉത്പാദനശേഷി വർധിപ്പിച്ച് പള്ളിവാസൽ ജലവൈദ്യുത പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി ഉത്പാദന കേന്ദ്രമായ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ വിപുലീകരണം യാഥാർഥ്യമാകുന്നു. 60 മെഗാവാട്ടായി ഉത്പാദനം വർധിപ്പിച്ച പള്ളിവാസൽ ജലവൈദ്യുത വിപുലീകരണ പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി. ആദ്യ ഘട്ടത്തിലെ 37.5 മെഗാ വാട്ട് ഉത്പാദനമാണ് 60 മെഗാ വാട്ടായി ഉയർത്തിയിരിക്കുന്നത്.Img 20250726 Wa0126

വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്റർ കഴിഞ്ഞ വർഷം ഡിസംബർ 5 നും രണ്ടാം നമ്പർ ജനറേറ്റർ ഡിസംബർ 24 നും ഗ്രിഡുമായി ബന്ധിപ്പിച്ചു വാണിജ്യ ഉത്പാദനം ആരംഭിച്ചു. 159.898 മില്ല്യൺ യൂണിറ്റാണ് ഇതുവരെയുള്ള ഉത്പാദനം. സ്ഥാപിത ശേഷിയിൽ സംസ്ഥാനത്ത് ഏഴാം സ്ഥാനത്താണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി. വെള്ളത്തിന്റെ അധിക ലഭ്യതയും ജലവൈദ്യുത ഉത്പാദന സംവിധാനത്തിന്റെ കാലപ്പഴക്കവും കണക്കിലെടുത്താണ് പഴയ പവർ ഹൗസിനോട് ചേർന്ന് പളളിവാസൽ വിപുലീകരണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അധികമായി 153.90 മില്ല്യൺ യൂണിറ്റാണ് പദ്ധതി പ്രകാരം ഉത്പാദിപ്പിക്കുന്നത്.Img 20250726 Wa0128

1940 ലാണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിതമായത്. സംസ്ഥാനത്തെ വർധിക്കുന്ന വൈദ്യുത ഉപഭോഗം മുന്നിൽ കണ്ടും വികസന രംഗത്തെ മാറ്റങ്ങൾക്ക് അനുസൃതമായും ഗുണമേന്മയുള്ള ചെലവുകുറഞ്ഞ ജലവൈദ്യുതി ഉത്പാദനം വർധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ ലക്ഷ്യം മുന്നിൽ കണ്ടാണ് പള്ളിവാസൽ വിപുലീകരണ ജലവൈദ്യുത പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ പള്ളിവാസൽ വില്ലേജിലാണ് പള്ളിവാസൽ വിപുലീകരണ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. ലക്ഷ്മിയാർ, നല്ലതണ്ണിയാർ, മാട്ടുപെട്ടിയാർ, എന്നിവയുടെ സംഗമസ്ഥലമായ പഴയമൂന്നാറിലെ ആർ. എ. ഹെഡ് വർക്‌സ് ഡാമിൽ നിന്നുമാണ് പദ്ധതിക്ക് ആവശ്യമായ ജലം ലഭ്യമാകുന്നത്.

കുണ്ടള, മാട്ടുപ്പെട്ടി എന്നീ ഡാമുകളിൽ ജലം സംഭരിച്ച് ആർ. എ. ഹെഡ് വർക്സിൽ നിന്ന് ടണൽ വഴി തിരിച്ചുവിട്ട് പെൻസ്റ്റോക്ക് വഴി പള്ളിവാസലിൽ സ്ഥാപിച്ചിട്ടുള്ള പവർ ഹൗസിൽ എത്തിച്ചിട്ടാണ് ഉത്പാദനം നടത്തുന്നത്. പിന്നീട് നടത്തിയ പഠനങ്ങളിൽ കൂടുതലായുള്ള വെള്ളത്തിന്റെ ലഭ്യതയും പഴയ സിസ്റ്റത്തിന്റെ കാലപ്പഴക്കവും കണക്കുകൂട്ടി പഴയ പവർ ഹൗസിനോട് ചേർന്ന് തന്നെ കൂടുതലായി 60 മെഗാവാട്ടിന്റെ പുതിയ പദ്ധതിയായി പള്ളിവാസൽ എക്സ്റ്റൻഷൻ സ്‌കീം വിഭാവനം ചെയ്തു. 2004 ഡിസംബർ 15 ന് ആരംഭിച്ച പദ്ധതി പകുതിയിൽ മുടങ്ങുകയും പിന്നീട് 2018 ൽ പദ്ധതി പുനരാരംഭിച്ച് പൂർത്തികരിച്ചിരിക്കുകയാണ്.

പദ്ധതിക്കായി 5.3312 ഹെക്ടർ സ്ഥലത്ത് 434.66 കോടി രൂപ മുതൽമുടക്കിയുള്ള നിർമ്മാണ പ്രവർത്തനമാണ് നടന്നിട്ടുള്ളത്. ഈ പദ്ധതിയിൽ ഏകദേശം 3447.81 മീറ്റർ നീളവും 3.5 മീറ്റർ വ്യാസവുമുള്ള ടണൽ ഇൻടേയ്ക് പോർഷൻ, 47 മീറ്റർ താഴ്ചയുള്ള സർജ്ജ്, 22 മീറ്റർ നീളവും 2.5മീറ്റർ വ്യാസവുമുള്ള അപ്പർ ഹൊറിസോണ്ടൽ പ്രഷർ, 13, 375.70 മീറ്റർ നീളവും 2.5മീറ്റർ വ്യാസവുമുള്ള ഇൻക്ലയ്ൻഡ് പ്രഷർ ഷാഫ്റ്റ്, 698.67മീറ്റർ നീളവും 2.5 മീറ്റർ വ്യാസവുമുള്ള ഹൊറിസോണ്ടൽ പ്രഷർ ഷാഫ്റ്റ്, 60 മീറ്റർ നീളവും 2.5മീറ്റർ വ്യാസവുമുള്ള ബറീഡ് പെൻസ്റ്റോക്ക്, വാൽവ് ഹൗസ്, 1233 മീറ്റർ നീളവും 2 മീറ്റർ വ്യാസവുമുള്ള പെൻസ്റ്റോക്ക് പുതിയ പവർ ഹൗസിലേക്കും 723 മീറ്റർ നീളവും 1.6മീറ്റർ വ്യാസവുമുള്ള പെൻസ്റ്റോക്ക് പഴയ പവർ ഹൗസിലേക്കും, പവർ ഹൗസ്, സ്വിച്ച് യാർഡ്, ടെയിൽ റെയ്സ്, ടെയിൽ റെയ്സ് വിയർ എന്നിവയാണ് ഉള്ളത്.

ദീർഘകാലത്തെ പഠന പരീക്ഷണ, നിരീക്ഷണങ്ങൾ, സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയ ഘട്ടങ്ങൾക്ക് ശേഷം രണ്ടാം ഘട്ടത്തിൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കിടെ ഉണ്ടായ പ്രളയവും കോവിഡും ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങളും പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചിരുന്നു. എന്നാൽ പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് പദ്ധതി യാഥാർഥ്യമായിരിക്കുകയാണ്. വൈദ്യുതി മേഖലയുടെ ഉത്പാദന-പ്രസരണ-വിതരണ രംഗങ്ങളിൽ സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പള്ളിവാസൽ വിപുലീകരണ പദ്ധതിയും നടപ്പാകുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുകയാണ് കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ ലക്ഷ്യമെന്ന് ഡയറക്ടർ (ജനറേഷൻ) ജി. സജീവ് പറഞ്ഞു.

Spread the News

Leave a Comment