തിരുവനന്തപുരം . കെടിഡിസി കോവിഡിനു ശേഷം പ്രവർത്തനലാഭം നേടിയതായി ചെയർമാൻ പി കെ ശശി പത്രസമ്മേളനത്തിൽ പറഞ്ഞു. 2023–-24ൽ 191.79 കോടി വിറ്റുവരവും 13.76 കോടി രൂപ പ്രവർത്തനലാഭവും നേടി. 2022–-23ൽ 186.94 കോടി വിറ്റുവരവും 12.96 കോടി പ്രവർത്തന ലാഭവും നേടി. 2018–-19 മുതൽ 2021–22 വരെ പ്രളയം, കോവിഡ്, ഓഖി തുടങ്ങിയ പ്രതിസന്ധികൾമൂലം 150 കോടിയുടെ നഷ്ടമാണുണ്ടായത്. പ്രതിസന്ധി കാലത്തും ജീവനക്കാരിൽ ഒരാളെപ്പോലും പിരിച്ചുവിടാൻ കെടിഡിസി തയ്യാറായില്ല. പുതിയ പദ്ധതികൾ ഏറ്റെടുത്തതും നവീകരണവുമെല്ലാം വലിയ സ്വീകാര്യതയും വരുമാനവും ലഭിക്കാനിടയാക്കിയെന്ന് ചെയർമാൻ പറഞ്ഞൂ .
നിലവിൽ നിരവധി പദ്ധതികൾ പുരോഗമിക്കുകയാണ്. 39.42 കോടി മുതൽ മുടക്കിൽ മുഴുപ്പിലങ്ങാട് പുതിയ ത്രി സ്‌റ്റാർ റിസോർട്ടിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ചെന്നൈയിലെ കെടിഡിസി റെയിൻ ഡ്രോപ്‌സിൽ 4.55 കോടിയുടെ പദ്ധതി പുരോഗമിക്കുന്നു. 13 റൂമുകൾ ഇതിനകം നവീകരിച്ച് തുറന്നുകൊടുത്തു. കന്യാകുമാരിയിൽ പുതിയ റിസോർട്ട് നിർമാണവും മൂന്നാറിലെ ടീ കൗണ്ടിയുടെ നവീകരണവും അവസാന ഘട്ടത്തിലാണ്. കൊച്ചി ബോൾഗാട്ടി പാലസിൽ കാരവൻ പാർക്കും സജ്ജമാകുന്നു.
കെടിഡിസിയിൽ അനധികൃത നിയമനം എന്ന രീതിയിൽ വന്ന വാർത്തകൾ വസ്‌തുതാവിരുദ്ധമാണ്. പുതുതായി ഒരു തസ്‌തികയും സൃഷ്ടിച്ചിട്ടില്ല. നിലവിലെ തസ്‌തികയുടെ ചുമതല കൈമാറിയതുവഴി ശമ്പളം പകുതിയായി കുറയ്‌ക്കുകയാണുണ്ടായത്. മാസം അമ്പതിനായിരത്തിനു മുകളിൽ രൂപ ഇതുവഴി ലാഭിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കെടിഡിസി എംഡി ശിഖ സുരേന്ദ്രനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
No Comment.