*എം ടി വാസുദേവൻ നായർ*
സാഹിത്യരചനയിലൂടെ സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടുനയിക്കുന്നതിൽ എന്നും ജാഗ്രത പുലർത്തിയ എഴുത്തുകാരനായിരുന്നു എം ടി വാസുദേവൻ നായർ. പള്ളിവാളും കാൽച്ചിലമ്പും എന്ന കൃതി തന്നെ മതിയാകും അദ്ദേഹത്തിലെ ഈ പുരോഗമനോന്മുഖ സ്വഭാവം തിരിച്ചറിയാൻ. പിന്നീടത് ചലച്ചിത്രമായി മാറിയപ്പോൾ തനിക്ക് പറയാനുള്ള ഉൽപതിഷ്ണുത്വം നിറഞ്ഞ കാഴ്ചപ്പാടുകൾ സധൈര്യം അദ്ദേഹം അതിലൂടെ മുന്നോട്ടുവെച്ചു. ‘ഇന്നാണെങ്കിൽ നിർമാല്യം പോലെ ഒരു ചിത്രം എടുക്കാൻ എനിക്ക് കഴിഞ്ഞേക്കില്ല’ എന്നൊരിക്കൽ അദ്ദേഹം നടത്തിയ പ്രസ്താവന മാറിവരുന്ന ഇന്ത്യൻ സാഹചര്യങ്ങൾക്കുനേരേ പിടിച്ച കണ്ണാടി കൂടിയായിരുന്നു.
സമൂഹത്തിന്റെ ഉത്കർഷത്തിന് മതവേർതിരിവില്ലാത്ത മനുഷ്യസ്‌നേഹവും ഐക്യവും പുരോഗമനചിന്തയും അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ആ ആശയം തന്റെ എഴുത്തുകളിൽ സർഗാത്മകമായി ചേർത്തു. ഒപ്പം, ഓരോ കാലഘട്ടത്തിലും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലുണ്ടാവുന്ന മൂല്യചുതിക്കെതിരെ രംഗത്തുവരുകയും ചെയ്തു. ചെറുക്കേണ്ടതിനെ ചെറുക്കാനും സ്വീകരിക്കേണ്ടതിനെ സ്വീകരിക്കാനും കഴിയുന്ന വിധത്തിൽ സമൂഹത്തെ പാകപ്പെടുത്തുന്നതിന് അദ്ദേഹം എഴുത്തിലൂടെയും സാമൂഹിക ഇടപെടലിലൂടെയും നൽകിയ സംഭാവനകൾ വളരെ വലുതാണ്.
മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന് എം ടിയുടെ മുൻകൈയിൽ നൽകപ്പെട്ട ആദരമാണ് തുഞ്ചൻ പറമ്പിന്റെ നവീകരണം. തുഞ്ചൻ പറമ്പിനെ വർഗ്ഗീയ പ്രചാരണങ്ങൾക്കുള്ള വേദിയാക്കി മാറ്റാൻ ചിലർ ശ്രമിച്ചപ്പോൾ അതിനെ അദ്ദേഹം ജാഗ്രതയോടെ ചെറുത്തു. എം ടി എന്നും മതനിരപേക്ഷതയുടെ കരുത്തനായ വക്താവായിരുന്നു. ആ മൂല്യം മുറുകെപ്പിടിക്കുന്നതിലും അതിനായി നിലകൊള്ളുന്നതിലും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ശ്രദ്ധ ചെലുത്തി. അത് പലപ്പോഴും പ്രതിലോമ ആശയങ്ങളുടെ പ്രചാരകർക്ക് അലോസരമുണ്ടാക്കുകയും ചെയ്തു. അത് ഭീഷണിയുടെ തലത്തിലെത്തിയപ്പോൾ പോലും അദ്ദേഹം കുലുങ്ങിയില്ല. ഉറച്ച മനസ്സോടെ നിന്നു! നാലുകെട്ടിലും അസുരവിത്തിലും ഒക്കെ മതാതീതമായ മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ മുഹൂർത്തങ്ങൾ ഉൾച്ചേർത്ത എം ടി സ്വന്തം ജീവിതത്തിൽ മതനിരപേക്ഷ നിലപാടു വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിച്ചത് സ്വാഭാവികം തന്നെ. തന്റെ ഏതെങ്കിലുമൊരു വാക്കോ പ്രവൃത്തിയോ ഇടതുപക്ഷത്തിന് പോറലേൽപ്പിക്കുന്നതാവരുത് എന്ന കാര്യത്തിൽ തന്റെ സാഹിത്യ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പ്രത്യേക നിഷ്‌ക്കർഷ പുലർത്തിയിരുന്നു എം ടി എന്നത് പ്രത്യേകം പറയേണ്ടതുണ്ട്.
മലയാളം ലോകസാഹിത്യത്തിനു നൽകിയ അപൂർവ്വ പ്രതിഭകളിൽ ഒരാളാണ് എം ടി. ഏതെങ്കിലും ഒരു കള്ളിയിൽ ഒതുങ്ങിനിൽക്കുന്നതല്ല എം ടിയുടെ പ്രതിഭ. പ്രഗത്ഭനായ ചലച്ചിത്രകാരൻ, മികച്ച പത്രാധിപർ എന്നീ നിലകളിലും അദ്ദേഹം കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ജീവിതത്തിൽ തനതായ മുദ്ര പതിപ്പിച്ചു.
ഓരോ ഭാഷയിലും നിരവധി സാഹിത്യകാരന്മാരുണ്ടാകാറുണ്ട്. എന്നാൽ, സാഹിത്യപ്രേമികളുടെ ബുക്ക് ഷെൽഫുകളിൽ നിർബ്ബന്ധമായും ഇടം പിടിച്ചിരിക്കേണ്ട, നിർബ്ബന്ധമായും വായിച്ചിരിക്കേണ്ട അപൂർവ്വം പ്രതിഭകളേ ഉണ്ടാകാറുള്ളൂ. ഇംഗ്ലീഷ് സാഹിത്യം ഇഷ്ടപ്പെടുന്നവർ ഷേക്‌സ്പിയറിനെയും ഫ്രഞ്ച് സാഹിത്യം ഇഷ്ടപ്പെടുന്നവർ വിക്ടർ യൂഗോയെയും വായിക്കുകയും സൂക്ഷിച്ചുവയ്ക്കുകയും ചെയ്യും. മലയാളത്തിന്റെ കാര്യമെടുത്താൽ ആ സ്ഥാനം എം ടിക്കു കൂടി അവകാശപ്പെട്ടതാണ്. മഞ്ഞും അസുരവിത്തും കാലവും രണ്ടാമൂഴവും ഒക്കെ അലങ്കരിക്കാത്ത ബുക്ക് ഷെൽഫുകൾ കേരളത്തിൽ ഇല്ലെന്നുതന്നെ പറയാം. ചങ്ങമ്പുഴയ്ക്കു ശേഷം മലയാളി ഇത്രയേറെ വായിച്ച മറ്റൊരു സാഹിത്യകാരനുണ്ടാകില്ല.
സാഹിത്യമോ സിനിമയോ പത്രപ്രവർത്തനമോ ഏതു രംഗവുമാകട്ടെ അവിടെയെല്ലാം മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. മികവാർന്ന പുസ്തകങ്ങൾ കൊണ്ട് സാഹിത്യത്തെയും സിനിമകൾ കൊണ്ട് ചലച്ചിത്ര രംഗത്തെയും അദ്ദേഹം ശ്രദ്ധേയമാക്കി. പത്രാധിപരായിരുന്ന കാലത്താകട്ടെ പല തലമുറകളിൽപ്പെട്ട അനേകം എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചു. അതാകട്ടെ, മലയാള സാഹിത്യത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും മുതൽക്കൂട്ടായി. അങ്ങനെ നോക്കുമ്പോൾ കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ പരിപോഷിപ്പിക്കുന്നതിൽ എം ടി നൽകിയ സംഭാവനകൾ താരതമ്യമില്ലാത്തതാണ്.
എം ടി ഒരു പാഠപുസ്തകമാണ്. ആ ജീവിതത്തിലെ ഓരോ ഏടും ഓരോ ഇഴയും വേറിട്ടു പരിശോധിക്കുന്നത് സാഹിത്യ പഠിതാക്കൾക്ക് ഉപകാരപ്രദമായ ഒന്നാണ്. എഴുതേണ്ടതെങ്ങനെ, അതിനുള്ള നിലമൊരുക്കേണ്ടതെങ്ങനെ, എഴുത്തിന്റെ സാമൂഹിക കടമയെന്ത് എന്നെല്ലാം ആ ജീവിതത്തിൽ നിന്നും നമുക്കു പഠിച്ചെടുക്കാനാവും. സാഹിത്യരംഗത്തേക്കു കടന്നുവരുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകമാണ് ‘കാഥികന്റെ പണിപ്പുര’.
സാഹിത്യത്തെക്കുറിച്ച് ഇഴകീറി പരിശോധിക്കാൻ ഞാനാളല്ല. എന്നാൽ, എം ടിയുടെ ചില സവിശേഷതകൾ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ നാടിന്റെ ചരിത്രപരമായ എല്ലാ അംശങ്ങളെയും സ്വാംശീകരിക്കാൻ അദ്ദേഹത്തിന്റെ രചനകൾക്കു കഴിഞ്ഞിട്ടുണ്ട്. മിത്തുകളുടെ പുനർവായന, ഫ്യൂഡലിസത്തിന്റെ തകർച്ച, പുരോഗമന ചിന്തകളുടെ വരവ്, ആഗോളവത്ക്കരണം, പ്രവാസം എല്ലാം തന്നെ അദ്ദേഹത്തിന്റെ രചനകൾക്ക് വിഷയമായി. അങ്ങനെ നോക്കുമ്പോൾ ഈ നാടിന്റെ പൊളിറ്റിക്കൽ – ഹിസ്റ്റോറിക്കൽ ക്രോണിക്കിൾ കൂടിയാണ് ആ സൃഷ്ടികൾ.
സാധാരണ മിത്തുകളെ അധികരിച്ച് രചനകളുണ്ടാവുമ്പോൾ അവ വ്യാഖ്യാനങ്ങളായി മാറുകയാണ് പതിവ്. എന്നാൽ, അതിൽ നിന്നു വഴിമാറി സഞ്ചരിച്ച അപൂർവ്വം കൃതികളേയുള്ളൂ. മിത്തുകളുടെ കഥാസന്ദർഭത്തോടൊപ്പം തന്നെ അവ വർത്തമാനകാല സമൂഹത്തെ പ്രതിഫലിപ്പിക്കുക കൂടി ചെയ്യുന്നതുകൊണ്ടാണ് അത്തരം കൃതികൾ കാലത്തെ അതിജീവിക്കുന്നത്. അതുതന്നെയാണ് രണ്ടാമൂഴത്തിന്റെ സവിശേഷത. മാറ്റിനിർത്തപ്പെടുന്നതിന്റെ, എന്നും രണ്ടാംമൂഴക്കാരനായി പോകേണ്ടി വരുന്നതിന്റെ വ്യഥ നമുക്ക് ഭീമന്റെ മനസ്സിൽ നിന്ന് എം ടി പകർന്നു നൽകുന്നു.
എന്നും പുരോഗമനപക്ഷം ചേർന്നു സഞ്ചരിച്ച എഴുത്തുകാരനാണ് എം ടി. അത് സിനിമയിലുമതേ, സാഹിത്യത്തിലുമതേ. നാലുകെട്ട് എന്ന കൃതി അവസാനിക്കുന്നത് പുതിയ കാറ്റും വെളിച്ചവും കയറുന്ന വീടു പണിയണമെന്ന പരാമർശത്തോടു കൂടിയാണ്. ഫ്യൂഡലിസം തകർന്നു, പുതിയൊരു സമൂഹമായി പരിണമിക്കാൻ മലയാളി ഒരുങ്ങുന്നു എന്നുകൂടി അതിനർത്ഥമുണ്ട്. പുരോഗമന ചിന്തകളുടെ കടന്നുവരവിനെ ഇത്രയേറെ പ്രതീകാത്മകമായി അവതരിപ്പിച്ച രചനകൾ അധികമുണ്ടാവില്ല.
കഥയുടെ കൈയടക്കത്തെക്കുറിച്ച് പഠിക്കുന്ന ഓരോരുത്തർക്കുമുള്ള പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ രചനകൾ. സ്ത്രീസമൂഹത്തിന്റെ ദുഃഖങ്ങളും പരിദേവനങ്ങളും വിഷയമാക്കിയ ‘ഓപ്പോൾ’, ആഗോളവൽക്കരണ കാലത്തെ വിപണിസംസ്‌കാരത്തെ പ്രതിഫലിപ്പിച്ച ‘വിൽപ്പന’, സാമ്രാജ്യത്വത്തിന്റെ കടന്നുവരവിനെ വരച്ചുകാട്ടിയ ‘ഷെർലക്’, തുടങ്ങി ‘കാഴ്ച’ വരെയുള്ള ഓരോ കഥയിലും ഈ കൈയടക്കം നമുക്ക് കാണാൻ കഴിയും. കഥനത്തിന്റെ ഒരു പാളി മുകളിൽ സ്ഥാപിച്ചുകൊണ്ട് അതിനടിയിൽ അനേകം സാമൂഹികയാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. പുതുതലമുറ എഴുത്തുകാർ പഠിക്കേണ്ട ഒന്നാണ് കഥയെഴുത്തിലെ ആ ക്രാഫ്റ്റ്.
കലാസൃഷ്ടികളെ കേരളസമൂഹത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ഉപാധിയായി ഉപയോഗിക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. പ്രൊപ്പഗണ്ട സിനിമകൾ യാതൊരു തത്വദീക്ഷയുമില്ലാതെ നുണകൾ പ്രചരിപ്പിക്കുന്നു. കേരളത്തെ ഇകഴ്ത്തിക്കാട്ടുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ തന്നെ അത്തരം സിനിമകൾ പ്രചരിപ്പിക്കുന്നു. ഈ ഘട്ടത്തിലാണ് ‘നിർമ്മാല്യ’വും ‘ഓളവും തീരവും’ പോലെയുള്ള സിനിമകളും അവയുടെ ആശയങ്ങളും പ്രാധാന്യമർഹിക്കുന്നത്.
എഴുത്തുകാരൻ എന്ന നിലയിൽ മാത്രമല്ല എം ടി മലയാളത്തിൽ സാന്നിദ്ധ്യമറിയിച്ചിട്ടുള്ളത്. മികച്ച ഒരു വായനക്കാരൻ കൂടിയായിരുന്നു അദ്ദേഹം. ലോകസാഹിത്യത്തിലെ വിഖ്യാതമായ എത്രയോ കൃതികളെ തന്റെ വായനാനുഭവത്തിലൂടെ അദ്ദേഹം മലയാളികൾക്ക് പരിചയപ്പെടുത്തി. ഇന്നും മലയാളികളുടെ പ്രിയപ്പെട്ട പുസ്തകങ്ങളാണ് അവയെല്ലാം.
ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ രചനകളിലൂടെ ലോകസാഹിത്യ വിഹായസ്സിലേക്ക് മലയാള ഭാഷയെയും സാഹിത്യത്തെയും കൈപിടിച്ചാനയിക്കുകയാണ് എം ടി ചെയ്തത്. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എം ടിയെ തേടിയെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷൻ തുടങ്ങിയ നിലകളിൽ ഭാഷയ്ക്കും സാഹിത്യത്തിനും എം ടി നൽകിയ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും.
No Comment.