anugrahavision.com

പെരിന്തൽമണ്ണയിൽ രണ്ടിടങ്ങളിൽ ഷോക്കേറ്റ് അപകടം; ഉപ്പയും മകനുമടക്കം മൂന്ന് പേർ മരിച്ചു; കാട്ടുപന്നിയെ തടയാനായി സ്ഥാപിച്ച വൈദ്യുതവേലി വിനയായി..

പെരിന്തൽമണ്ണയിൽ ഷോക്കേറ്റ് മൂന്ന് മരണം. പെരിന്തൽമണ്ണ ആലിപ്പറമ്പ്  പാറക്കണ്ണി കാവുണ്ടത്ത് ഷോക്കേറ്റ് ഉപ്പയും മകനും മരിച്ചു. മുഹമ്മദ് അശ്റഫ്(50), ഇദ്ദേഹത്തിന്റെ മകൻ മുഹമ്മദ് അമീൻ (17) എന്നിവരാണ് മരിച്ചത്. ഉപ്പാക്ക് ഷോക്കേറ്റപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകന് ഷോക്കേൽക്കുകയായിരുന്നെന്നാണ് വിവരം.

വീടിനടുത്തുള്ള സ്വന്തം കൃഷിസ്ഥലത്ത് ആണ് സംഭവം. ചേന കൃഷിചെയ്തിരുന്ന സ്ഥലത്തിന് ചുറ്റും കാട്ടുപന്നിയെ തടയാനായി സ്ഥാപിച്ച വൈദ്യുതവേലിയില്‍ നിന്നാണ് ഷോക്കേറ്റത്.

കൃഷിയിടത്തിലേക്ക് പോയ അഷ്‌റഫിനെ കുറെ നേരമായും കാണാത്തതിനെ തുടർന്ന് മകൻ മുഹമ്മദ് അമീനും മകളും അന്വേഷിച്ചെത്തുകയായിരുന്നു. തുടർന്ന് വീണു കിടക്കുന്നത് കണ്ട് അമീന്‍ പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു.

ഷോക്കേറ്റതാണെന്ന് മനസിലായ മകള്‍ ബഹളം വെച്ചതോടെ നാട്ടുകാരെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു പേരുടേയും മയ്യിത്തുകൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

പെരിന്തൽമണ്ണ ഒടമലയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ഒടമല സ്വദേശി കുഞ്ഞിമുഹമ്മദ് എന്ന മാനു (42) ആണ് മരിച്ചത്. ഇയാൾ അയൽ വീട്ടിലെ പ്ലാവിൽ നിന്ന് ചക്ക പറിക്കുമ്പോൾ ഇലക്ട്രിക് ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഇദ്ദേഹത്തിന് ഒന്നരമാസം പ്രായമായ പെണ്‍കുട്ടിയുണ്ട്. കുഞ്ഞിമുഹമ്മദിന്റെ മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി

Spread the News
0 Comments

No Comment.