തിരുവനന്തപുരം: അറസ്റ്റിലാവുന്ന പ്രതികളെ അനാവശ്യമായി വിലങ്ങണിയിച്ച് നടത്താനോ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും മുന്നിൽ പ്രദർശിപ്പിക്കാനോ പാടില്ലെന്ന് പൊലീസിന് കർശന നിർദേശം നൽകി സംസ്ഥാന പൊലീസ് മേധാവി (DGP). മനുഷ്യാവകാശ ലംഘനങ്ങളും സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും മുൻ ഉത്തരവുകളും ചൂണ്ടിക്കാണിച്ചാണ് പൊലീസ് മേധാവി പുതിയ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.
നിയമപരമായ അടിത്തറയില്ലാതെ പ്രതികളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതികൾ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.
സർക്കുലറിലെ പ്രധാന നിർദേശങ്ങൾ:
പൊതുപ്രദർശനം വിലക്കി, കസ്റ്റഡിയിൽ ഉള്ള പ്രതികളെ മാധ്യമങ്ങൾക്ക് മുന്നിലോ പൊതുസ്ഥലങ്ങളിലോ എഴുന്നള്ളിക്കുന്നതും ചിത്രങ്ങളെടുക്കാൻ സൗകര്യം ചെയ്തുനൽകുന്നതും പൂർണമായും ഒഴിവാക്കണം.
വിലങ്ങണിയിക്കുന്നതിൽ നിയന്ത്രണം: എല്ലാ പ്രതികളെയും നിർബന്ധപൂർവം വിലങ്ങണിയിക്കാൻ പാടില്ല. രക്ഷപ്പെടാൻ സാധ്യതയുള്ളവർ, അക്രമകാരികൾ എന്നിവരുടെ കാര്യത്തിൽ മാത്രമേ കോടതിയുടെ മുൻകൂറായോ അല്ലെങ്കിൽ പ്രത്യേക സാഹചര്യങ്ങളിലോ അനുമതിയോടെ വിലങ്ങ് ഉപയോഗിക്കാവൂ.
ഉദ്യോഗസ്ഥർക്കെതിരെ നടപടി: സർക്കുലറിലെ നിർദേശങ്ങൾ ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കും.
അറസ്റ്റിലാവുന്ന വ്യക്തികളുടെ വ്യക്തിത്വത്തെയും മനുഷ്യാവകാശങ്ങളെയും മാനിക്കാൻ പൊലീസ് ബാധ്യസ്ഥരാണെന്ന് കോടതി ഉത്തരവുകൾ ഉദ്ധരിച്ച് സർക്കുലറിൽ ഓർമ്മിപ്പിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിന് കൊണ്ടുപോകുമ്പോഴും പ്രതികളുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം അവരുടെ അന്തസ്സിന് ഹാനികരമാകുന്ന രീതിയിൽ മാധ്യമക്കണ്ണുകളിൽ എത്തിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ഇതുസംബന്ധിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും (SHO) കൃത്യമായ മാർഗനിർദേശം നൽകിയിട്ടുണ്ട്.