പെരിന്തൽമണ്ണ ലഹരിമാഫിയക്കെതിരെയുള്ള പോരാട്ടത്തിന് കേരള പൊലീസിൽ സ്ഥിര സംവിധാനമുണ്ടാക്കുമെന്ന് ആഭ്യന്തര- വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ നടന്ന മെഗാ തൂ ഫാൻ ക്യാംപയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 20 പൊലീസ് ജില്ലകളിലും ലഹരിക്കെതിരെ പ്രവർത്തിക്കാനുള്ള സംവിധാനമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ലഹരിമാഫിയയുടെ വേരറുക്കുന്നതു വരെ ഓപ്പറേഷൻ ക്യാംപയിൻ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാൻ പോലെ ജനങ്ങൾ ഏറ്റെടുത്ത മറ്റൊരു ക്യാംപയിൻ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. കേരളത്തിലുടനീളം ഓപ്പറേഷൻ തൂഫാൻ സമ്മേളനങ്ങൾ, ജാഥകൾ, കലാപരിപാടികൾ, ബോധവത്ക്കരണ ക്ലാസുകൾ തുടങ്ങി വിപുലമായ പരിപാടികൾ നടന്നു വരികയാണ്. പുതിയ തലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഈ ക്യാംപയിൻ ഏറ്റെടുത്തിട്ടുള്ളത് അമ്മമാരും സഹോദരിമാരുമാണ്. ലഹരിമാഫിയക്കെതിരെ പൊലീസ് നിതാന്ത ജാഗ്രതയിലാണ്. ലഹരി മാഫിയക്ക് മുൻപിൽ കേരളം മുട്ടു മടക്കില്ല. മുൻപ് മയക്കു മരുനു മാഫിയയെ ജനങ്ങൾക്ക് പേടിയായിരുന്നു. ഇപ്പോൾ ജനങ്ങളെ മാഫിയ ഭയക്കുന്ന കാലമാണ്. മറ്റ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഓപ്പറേഷൻ തൂഫാന്റെ അലയൊലികൾ ഉണ്ടായിട്ടുണ്ട്.- മന്ത്രി പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ 44 ദിവസം പിന്നിട്ടപ്പോൾ 7000 പേരെ അറസ്റ്റ് ചെയ്തുവെന്നും 6500 കേസുകൾ രജിസ്റ്റർ ചെയ്യുകയും 70 കോടി രൂപയുടെ മയക്കു മരുന്ന് പിടിച്ചെടുക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. മയക്കുമരുന്ന് വ്യാപാരം വഴിയുണ്ടാക്കിയ 15 വസ്തുവകകളും സർക്കാരിലേക്ക് കണ്ടുകെട്ടി.
ഓപ്പറേഷൻ തൂഫാൻ ക്യാംപയിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയി കൾക്കുള്ള സമ്മാന വിതരണവും തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള തൂഫാൻ വാരിയർ ബാഡ്ജ് വിതരണവും മന്ത്രി നിർവഹിച്ചു. ലഹരി വിരുദ്ധ സിനിമ നിർമിച്ച ജുനൈസ് കാപ്പിനെ മന്ത്രി ആദരിച്ചു.
വി.എസ്. ജോയ് എം.എൽ.എ., ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, മുൻ വിദ്യാഭ്യാസ മന്ത്രി അഡ്വ. നാലകത്ത് സൂപ്പി, മുൻസിപ്പൽ ചെയർ പേഴ്സൺ സുരയ്യ ഫാറൂഖ്, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ, മോട്ടിവേഷൻ സ്പീക്കർ രംഗീഷ് കടവത്ത്, ജനപ്രതിനിധികൾ, വിദ്യാഭ്യാസ പ്രവർത്തകൾ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർ മെഗാ തൂഫാന്റെ ഭാഗമായി.