ചെർപ്പുളശ്ശേരി. ഗതാഗതക്കുരിക്കിന് അറുതി വരുത്താൻ ഈ മാസം 30 മുതൽ പുതിയ ബസ് സ്റ്റാൻഡിൽ ബസ്സുകൾ പ്രവേശിപ്പിക്കാൻ ഇന്നു ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽ തീരുമാനമായി. ചെർപ്പുളശ്ശേരി പുത്തനാൽക്കല് ഭഗവതി ക്ഷേത്രത്തിന്റെ കാള പറമ്പ് കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള പരിഷ്കാരം വരുന്നതോടുകൂടി ബസുകൾ യഥേഷ്ടം പാർക്ക് ചെയ്യുന്നതിനും പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ബസ്സുകൾ പുറപ്പെടുന്നതിനും അതുവഴി ചെർപ്പുളശ്ശേരി നഗരത്തിലെ ഗതാഗതം കുറ്റമറ്റ രീതിയിൽ പുനസ്ഥാപിക്കാൻ ആവുമെന്ന് നഗരസഭ അധികൃതർ പ്രത്യാശിക്കുന്നു. ഇതോടെ നഗരത്തിലെ നിലവിലുള്ള ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാൻ ആവുമെന്ന് നഗരസഭ ചെയർപേഴ്സൺ വൈസ് ചെയർമാൻ എന്നിവർ അറിയിച്ചു. ഇതോടെ വിവിധ പ്രദേശങ്ങളിലേക്ക് പോകുന്ന ആളുകൾ പുതിയ ബസ് സ്റ്റാൻഡിൽ എത്തി അവിടെ നിന്നും ബസ്സുകളിൽ യാത്ര ചെയ്യേണ്ടതാണെന്നും, ഗവൺമെന്റ് ഹൈസ്കൂളിലെ കുട്ടികൾ ബ്രഹ്മദത്തൻ റോഡ് വഴി ബസ്റ്റാൻഡിൽ എത്തി അവിടെ നിന്നും ബസ്സുകൾ കയറി പോകേണ്ടതാണെന്നും നഗരസഭ അധികൃതർ പറഞ്ഞു. നാലു തവണ വിളിച്ചുചേർത്ത ട്രാഫിക് പരിഷ്കരണ കമ്മിറ്റി യോഗത്തിൽ അവസാന യോഗത്തിലാണ് ഇത്തരത്തിൽ നടപടിയെടുക്കാൻ നഗരസഭയ്ക്ക് ആയത്. കാളപ്പറമ്പിന്റെ ലഭ്യത ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറും മറ്റ് ക്ഷേത്ര ഭരണ സമിതി അംഗങ്ങളും കൂടിയാലോചിച്ചു തീരുമാനിച്ചിട്ടുണ്ട് എന്നും നഗരസഭയ്ക്ക് അനുകൂലമായ നിലപാടാണ് ക്ഷേത്രം അധികാരികൾ സ്വീകരിച്ചിട്ടുള്ളത് എന്നും നഗരസഭ അധികൃതർ പറഞ്ഞു. ഏതായാലും ഈ മാസം 30 മുതൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുക വഴി യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് ഏറെക്കുറെ പരിഹാരമാവും എന്നുതന്നെയാണ് വ്യാപാരികളും പറയുന്നത്.