തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 25ന് രാത്രി 11 മണി മുതൽ ഏപ്രിൽ 27ന് ഉച്ചയ്ക്ക് 2 മണി വരെ (39 മണിക്കൂർ) തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെട്ട എല്ലാ മദ്യവിൽപനശാലകൾ, കള്ള് ഷാപ്പ്, ബിയർ ആന്റ് വൈൻ പാർലറുകൾ എന്നിവ പൂർണമായും അടച്ചിടുന്നതിനും മദ്യവും മറ്റു ലഹരി വസ്‌തുക്കളുടെ വിൽപ്പനയും വിതരണവും നിരോധിച്ചും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിറക്കി. അബ്കാരി ആക്ടിലെ 54-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. ഉത്തരവ് നടപ്പിൽ വരുത്തുന്നുണ്ടെന്ന് പൊലീസ്, എക്സൈസ് വകുപ്പുകൾ ഉറപ്പാക്കണം. പൂരത്തിനോടനുബന്ധിച്ച് മദ്യനിരോധനം ഏർപ്പെടുത്തുന്നത് മൂലം വ്യാജമദ്യ നിർമാണത്തിനും വിതരണത്തിനും വിൽപനയ്ക്കും ഇടയാകുന്ന സാഹചര്യം കണക്കിലെടുത്ത് മുൻകരുതലുകൾ എടുക്കുന്നതിന് എക്സൈസ്, പൊലീസ് അധികാരികൾക്ക് ഉത്തരവിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.