ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ഹണി എം വർഗ്ഗീസിനെ ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നൽകുവാനുള്ള കേരള ഹൈക്കോടതി കൊളീജിയം ശുപാർശയ്ക്ക് എതിരെ അധിക്ഷേപ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്നും കുറ്റക്കാർക്ക് എതിരെ നടപടി വേണമെന്നും ആവിശ്യപ്പെട്ട് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലും സംസ്ഥാന പോലീസ് മേധാവിയ്ക്കും പരാതി നൽകിയത്.
ഹണി എം വർഗ്ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കുവാനുള്ള കൊളീജിയം ശുപാർശ ജുഡീഷ്യറിയുടെ ചരിത്രത്തിൽ നടന്നിട്ടുള്ള ഏറ്റവും വലിയ അനീതിയും തെമ്മാടിത്തരവും ഗുണ്ടായിസവുമെന്നും മറ്റും കുറ്റകരമായ അധിക്ഷേപ പരാമർശം അനന്തു സുരേഷ് കുമാർ എന്ന ഫേസ് ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. ഇതിലൂടെ സമൂഹത്ത് ജുഡീഷ്യറിയുടെ നടപടിക്രമങ്ങളിൽ തെറ്റിധാരണ പ്രചരിപ്പിക്കുവാൻ കാരണമായതായി പരാതിയിൽ പറയുന്നു. ഹണി എം വർഗ്ഗീസ് മുമ്പ് എറണാകുളം ജില്ലാ സെഷൻ കോടതിയിൽ പ്രവർത്തിക്കവെ സിനിമാ നടൻ ദിലീപ് പ്രതിയായിരുന്ന നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത വിധിയിലെ നിരീക്ഷണങ്ങൾ നിഷ്‌പക്ഷ നടപടിക്രമങ്ങളുടെ ഭാഗമല്ലെന്ന രീതിയിൽ കോടതി നടപടിക്രമങ്ങളെ മനഃപൂർവ്വം അധിക്ഷേപിക്കുവാനും അതിലൂടെ ഹണി എം വർഗ്ഗീസിനെ ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നല്കുവാനുമുള്ള കൊളീജിയം തീരുമാനം ശരിയല്ലെന്ന് സമൂഹത്ത് തെറ്റിധാരണ പരത്തുവാൻ നടത്തുന്ന കുറ്റകരമായ പ്രചാരണ ശ്രമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ പറഞ്ഞു.
കോടതികളിൽ കേസുകൾ പരിഗണിച്ച് വിധി പുറപ്പെടുവിച്ചതിന്റെ പേരിലും ജഡ്ജിമാരുടെ അർഹതപ്പെട്ട സ്ഥാനക്കയറ്റത്തിന് കൊളീജിയം തീരുമാനമെടുത്ത മറവിലും ജഡ്ജിമാരെയും കോടതി തീരുമാനങ്ങളെയും തെറ്റായി വ്യാഖ്യാനിക്കുകയും അതിന്റെ മറവിൽ അടിസ്ഥാന രഹിത ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതും കുറ്റകരവും ശിക്ഷാർഹവുമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടി.