ചിറ്റൂർ: 2018-ൽ നൂറുകണക്കിന് മനുഷ്യജീവൻ നഷ്ടപ്പെടുകയും കേരളത്തെ തകർത്ത പ്രളയം മനുഷ്യനിർമിതമാണെന്ന വിവരം അറിഞ്ഞിട്ടും നിശബ്ദമായിരുന്ന മന്ത്രി കെ. കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ലംഘനം നടത്തിയതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇതുസംബന്ധിച്ച് പാർട്ടിയിലെ ഒരു നേതാവുമായി മന്ത്രി സംസാരിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നതോടെ വിഷയത്തിന്റെ ഗൗരവം വർധിച്ചതായി യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
മനുഷ്യനിർമിതമായിരുന്നു പ്രളയദുരന്തമെന്ന വിവരം അറിഞ്ഞിട്ടും അത് പൊതുജനങ്ങളിൽ നിന്നും മറച്ചുവെച്ചത് കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചതിന് തുല്യമാണെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉപയോഗിച്ച് മുഖ്യമന്ത്രിയെയും മുൻ ജലവിഭവ മന്ത്രിയായ മാത്യു ടി തോമസിനെയും ഭീഷണിപ്പെടുത്തിയാണ് അധികാരം നേടിയത്. തോട്ടപ്പള്ളി സ്പിൽവേ തുറക്കാത്തത് സ്വകാര്യ കമ്പനിയായ മേരിമാതാ കമ്പനിയ്ക്ക് അനുകൂലമായ തീരുമാനമായിരുന്നുവെന്നും കോടികളുടെ സാമ്പത്തിക താൽപര്യങ്ങളാണ് ഇതിന് പിന്നിലെന്നുമുള്ള ആരോപണങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ, സംഭവത്തിൽ മന്ത്രി കൃഷ്ണൻകുട്ടിയുടെ പങ്ക് സമഗ്രമായി അന്വേഷിക്കണം.സംഭവത്തിൽ വ്യക്തത വരുത്താൻ സ്വതന്ത്ര അന്വേഷണം വേണമെന്നും, സത്യപ്രതിജ്ഞ ലംഘിച്ച മന്ത്രി രാജിവെക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.