തൃശൂര്‍: പ്രശസ്തനടനും ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഇ എ രാജേന്ദ്രന്റെ ഭൗതികദേഹം സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ ഓഫീസായ കെ കെ വാരിയര്‍ സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട നൂറുകണക്കിന് പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. മൃതദേഹവുമായി കൊല്ലത്തുനിന്ന് പുറപ്പെട്ട വാഹനം രാത്രി എട്ടരയോടെയാണ് തൃശൂരിലെത്തിയത്. സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ പി രാജേന്ദ്രന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും റവന്യൂ മന്ത്രിയുമായ കെ രാജൻ, സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. വി എസ് സുനില്‍കുമാര്‍, ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍, അസി.സെക്രട്ടറി ഇ എം സതീശന്‍, തൃശൂര്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആലങ്കോട് ലീലാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ സുധീഷ് തുടങ്ങിയവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സിലിനുവേണ്ടി സെക്രട്ടറി കെ ജി ശിവാനന്ദനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആലങ്കോട് ലീലാകൃഷ്ണനും ഇപ്റ്റ കേരള സംസ്ഥാന കമ്മിറ്റിക്കുവേണ്ടി ടി വി ബാലനും സിപിഐ തൃശൂര്‍ മണ്ഡലം കമ്മിറ്റിയ്ക്കുവേണ്ടി സെക്രട്ടറി അഡ്വ. കെ ബി സുമേഷും ഒല്ലൂർ മണ്ഡലം കമ്മിറ്റിയ്ക്കുവേണ്ടി സെക്രട്ടറി പി ഡി റെജിയും എഐവൈഎഫ് ജില്ലാ കമ്മിറ്റിയ്ക്കുവേണ്ടി പ്രസിഡന്റ് പ്രസാദ് പറേരി, സെക്രട്ടറി ബിനോയ് ഷബീര്‍, യുവകലാസാഹിതിയ്ക്കുവേണ്ടി സെക്രട്ടറി സോമന്‍ താമരക്കുളം, നടൻ സുനിൽ സുഗത, നടി രമാദേവി, സംവിധായകൻ ശ്രീജിത്ത് രമണൻ, എഐഎസ്എഫ് ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ എസ് അഭിറാം, സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, ഇപ്റ്റ ജില്ലാ സെക്രട്ടറി വൈശാഖ് അന്തിക്കാട് തുടങ്ങിയവര്‍ മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. രാജേന്ദ്രൻ്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മൃതദേഹത്തെ അനുഗമിച്ചു.പാർട്ടി പ്രവർത്തകരുംപൊതുജനങ്ങളും അന്തിമോപചാരം അര്‍പ്പിച്ചതിനുശേഷം മൃതദേഹം തൃത്തല്ലൂരിലെ വസതിയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം വെള്ളിയാഴ്ച നടക്കും.
നടനും നിർമാതാവുമായ ഇ. എ രാജേന്ദ്രന്റെ മൃതദ്ദേഹം തൃശൂർ കെ കെ വാര്യർ സ്മാരക മന്ദിരത്തിൽ പൊതു ദർശനം