നാഷണൽ ഡസ്ക്: രാജ്യത്തെ കോവിഡ് വാക്സിനേഷൻ പരിപാടിയുമായി ബന്ധപ്പെട്ട അപൂർവ ഗുരുതര പാർശ്വഫലങ്ങൾ വീണ്ടും ചര്‍ച്ചയാകുമ്പോൾ, ഇത്തരത്തിൽ ബാധിതരായ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകാനുള്ള സംവിധാനമൊരുക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി.
ഹൈദരാബാദിൽ നിന്നുള്ള 18 കാരിയായ റിതൈക ശ്രീ ഓംട്രിയുടെ മരണം ഇതുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളിലൊന്നായി മാറി. 2021 ജൂൺ മാസത്തിൽ കോവിഷീൽഡ് വാക്സിൻ എടുത്തതിന് പിന്നാലെ തലവേദനയും ഛർദ്ദിയും തുടങ്ങി. പിന്നീട് വിരലുകളിൽ ചുളിവ് അനുഭവപ്പെട്ടതിനെ തുടർന്ന് അവളുടെ നില വഷളായി, ഒടുവിൽ കോമയിലേക്കും എത്തി. എംആർഐ പരിശോധനയിൽ ഗുരുതരമായ ബ്രെയിൻ ഹെമറേജ് കണ്ടെത്തിയെങ്കിലും ചികിത്സ ഫലപ്രദമാകാതെ ജൂൺ 20ന് മരണപ്പെട്ടു.
റിതൈകയുടെ അമ്മ രചന ഗംഗു പറയുന്നത്, “വാക്സിൻ എടുത്തതിന് പിന്നാലെ ഉണ്ടായ ലക്ഷണങ്ങളെ ആദ്യം ആരും ഗൗരവമായി കണ്ടില്ല. പിന്നീട് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് വളരെ കുറഞ്ഞതായി കണ്ടെത്തി. എന്നാൽ സ്ഥിതി വേഗത്തിൽ വഷളായി,” എന്നതാണ്.
കോവിഡ് വാക്സിനേഷൻ രാജ്യത്ത് വൻതോതിൽ നടപ്പിലാക്കിയിരുന്ന കാലഘട്ടത്തിലായിരുന്നു സംഭവം. ഏകദേശം 220 കോടി ഡോസുകൾ നൽകിയപ്പോൾ, ഗുരുതര പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 2,782 കേസുകളിലും മരണങ്ങൾ 1,171 കേസുകളിലും മാത്രമാണ്. അതായത്, ഇത്തരം സംഭവങ്ങൾ വളരെ അപൂർവമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ബാധിത കുടുംബങ്ങൾക്ക് ഇത് ആശ്വാസകരമല്ല. വിവരങ്ങൾ ലഭ്യമാക്കുന്നതിലും കേസുകൾ രേഖപ്പെടുത്തുന്നതിലും പര്യാപ്തതയില്ലെന്നാരോപിച്ച് പലരും നിയമ പോരാട്ടത്തിലേക്ക് കടന്നു. ഇത്തരം പരാതികളുടെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.
ന്യായാധിപൻമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ നിരീക്ഷിച്ചത്, “വാക്സിനേഷനുശേഷമുള്ള പാർശ്വഫലങ്ങൾക്ക് ഏകീകൃത നഷ്ടപരിഹാര സംവിധാനം ഇന്ത്യയിൽ ഇല്ല. പൊതുജനാരോഗ്യ നടപടികളായി നടപ്പിലാക്കുന്ന പദ്ധതികളിൽ ഇത് അവഗണിക്കാനാവില്ല” എന്നാണ്.
കോടതി നിർദേശിച്ച ‘നോ-ഫോൾട്ട്’ സംവിധാനത്തിൽ, സർക്കാർ അല്ലെങ്കിൽ ആരോഗ്യസ്ഥാപനങ്ങളുടെ പിഴവ് തെളിയിക്കാതെ തന്നെ നഷ്ടപരിഹാരം ലഭ്യമാക്കാനാകും. എന്നാൽ ഇത് ഉത്തരവാദിത്വം സമ്മതിക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കോവിഡ് വാക്സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കുന്ന പഠനങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR), എയിംസ് (AIIMS) എന്നിവ നടത്തിയ പഠനങ്ങൾ പ്രകാരം വാക്സിനും അപ്രതീക്ഷിത മരണങ്ങളും തമ്മിൽ നേരിട്ടുള്ള ബന്ധമില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
റിതൈകയുടെ കുടുംബം അവളുടെ അവയവങ്ങൾ ദാനം ചെയ്തതിലൂടെ മറ്റ് ജീവൻ രക്ഷിക്കാനായെന്നും പറയുന്നു. പോസ്റ്റ്‌മോർട്ടത്തിൽ അപൂർവ രക്തക്കട്ടയായ സെറിബ്രൽ വീനസ് സൈനസ് ത്രോംബോസിസ് സ്ഥിരീകരിച്ചതായി കുടുംബം അവകാശപ്പെടുന്നു.
കോയമ്പത്തൂരിൽ നിന്നുള്ള കരുണ്യ എന്ന വിദ്യാർത്ഥിനിയുടെ മരണവും സമാനമായ വിവാദങ്ങൾക്ക് വഴിവെച്ചു. ഇവരുടെ കുടുംബങ്ങളും വിവരങ്ങളുടെ പരസ്യതയില്ലായ്മയെ ചോദ്യം ചെയ്യുന്നു.
“സത്യം ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്. അപൂർവമായെങ്കിലും അപകടസാധ്യതകൾ വ്യക്തമാക്കേണ്ടതുണ്ട്,” എന്നാണ് ബന്ധുക്കളുടെ ആവശ്യം.
സുപ്രീംകോടതി നിർദ്ദേശിച്ച നഷ്ടപരിഹാര പദ്ധതി എങ്ങനെ നടപ്പിലാക്കും, എത്രത്തോളം ഫലപ്രദമാകും എന്നീ കാര്യങ്ങൾ ഇനിയും വ്യക്തമല്ല. എന്നാൽ, കോവിഡ് കാലത്തെ പൊതുജനാരോഗ്യ നയങ്ങളും വ്യക്തിപരമായ അനുഭവങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടും ചര്‍ച്ചയാകുകയാണ്.
-എ എം യാസർ