ചെർപ്പുളശ്ശേരി. നഗരം വികസിച്ചതിന്റെ നേർരേഖയായി മാറുകയാണ് ഇന്ന് വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചെറുപ്പുളശ്ശേരി നഗരനവീകരണ പൂർത്തീകരണത്തിന്റെ ഉദ്ഘാടനം. കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി 39 കോടിയിലധികം രൂപ ചെലവിട്ടു കൊണ്ട് കച്ചേരി കുന്നു മുതൽ നെല്ലായ വരെ നീണ്ടുനിൽക്കുന്ന നാലുവരിപ്പാതയും, നടപ്പാതയും, ഡ്രെയിനേജ് സംവിധാനങ്ങളും എല്ലാം ഉൾപ്പെടുന്ന നഗര നവീകരണം. വൻകിട പട്ടണങ്ങളിൽ പോലും അപ്രാപ്യമായ രീതിയിലാണ് ചെർപ്പുളശ്ശേരിയിൽ നടത്തിയിട്ടുള്ളത്. ഷൊർണൂർ എംഎൽ എ പി കെ ശശി തുടങ്ങിവച്ച ഈ പദ്ധതി ഒ ന്നാം പിണറായി സർക്കാറിന്റെ കാലത്ത് ബജറ്റിൽ ഉൾപ്പെടുത്തുകയും രണ്ടാം പിണറായി സർക്കാർ നടപ്പാക്കുകയും ചെയ്തു. ചെർപ്പുളശ്ശേരി നഗരസഭയുടെ പരിപൂർണ്ണ പിന്തുണ കൂടി ലഭിച്ചതോടെ ഈ പദ്ധതി സാക്ഷാത്കരിച്ചു.
അപാകതകൾ…
എല്ലാ നിർമ്മാണ പ്രവർത്തികളിലും ഉണ്ടായേക്കാവുന്ന ചില ന്യൂനതകൾ ഇവിടെയും പ്രകടമാണ്. കൈവരികൾ സ്ഥാപിച്ചു എന്നതല്ലാതെ നടപ്പാതയുടെ പൂർത്തീകരണം ഇപ്പോഴും നടന്നിട്ടില്ല. അഴുക്കുചാൽ നിർമ്മാണത്തിലും ഒട്ടേറെ അപാകതകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ച് നടപ്പിലാക്കി ഇല്ലെങ്കിൽ നാലുവരിപ്പാത എന്നത് ഇപ്പോഴും രണ്ടുവരിയായി തന്നെ അവശേഷിക്കുന്നു. പല സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും കച്ചവട സാധനങ്ങൾ റോഡിലേക്ക് ഇറക്കി വയ്ക്കുന്നത് ഇപ്പോഴും കണ്ടുവരുന്ന ഒരു പ്രവണതയാണ്. ഇതുകൂടി തടയുക വഴി മാത്രമേ റോഡിലൂടെയുള്ള യാത്ര സുഗമമായി നടക്കുകയുള്ളൂ. ഓട്ടോറിക്ഷ പാർക്കിംഗ്, കാര്യക്ഷമമായി ഇപ്പോഴും നടപ്പാക്കിയിട്ടില്ല. ഒറ്റപ്പാലം റോഡ് ജംഗ്ഷനിൽ ഉണ്ടാവുന്ന അപകടങ്ങൾക്ക് ഇന്നും പരിഹാരം കാണാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. ഇത്തരം അപാകതകൾ കൂടി പരിഹരിച്ചെങ്കിൽ മാത്രമേ നഗരനവീകരണം എന്ന സ്വപ്ന പദ്ധതി യാഥാർത്ഥ്യമാവുകയുള്ളൂ. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ചെർപ്പുളശ്ശേരി ബസ്റ്റാൻഡിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷതവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പദ്ധതി ഉദ്ഘാടനം ചെയ്യും. പി മമ്മി കുട്ടി എംഎൽഎ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ വ്യാപാര പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും