ചെർപ്പുളശ്ശേരി. മഹാനായ ചിത്രകാരൻ എ എസ് നായരുടെ ജന്മദിനം മെയ് 15നാണ്
ഒരു ഓർമ്മക്കുറിപ്പിൽ ഒതുങ്ങുന്നത് അല്ല എ എസ്. പുതുതലമുറ പഠിക്കേണ്ട ഒരു വ്യക്തിയാണ് എസ് എന്ന കലാകാരനെ..
രേഖാചിത്രണ വിദ്യയിൽ അസാധാരണ പ്രതിഭാപ്രസരം നിർവഹിക്കാൻ കഴിഞ്ഞ ചിത്രകാരനാണ് എ. എസ്. നായർ എന്ന അത്തിപ്പറ്റ ശിവരാമൻ നായർ
1936ൽ മേയ് 15-ന് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്ത്, കാറൽമണ്ണയിലെ അത്തിപ്പറ്റ വീട്ടിൽ അദ്ദേഹം ജനിച്ചു. കാറൽമണ്ണ യു.പി. സ്കൂളിൽപ്രാഥമിക പഠനം. ചെർപ്പുളശ്ശേരി ഹൈസ്കൂളിൽ എസ്. എസ്. എൽ. സി കഴിഞ്ഞു. ദാരിദ്ര്യം നിമിത്തം തൃക്കിടീരി മനയെ ആശ്രയിച്ചായിരുന്നു ജീവിതം. ശിവരാമന് പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് അമ്മയ്ക്ക് കലശലായ രക്തസ്രാവം ഉണ്ടായി മരിച്ചത്. ഇതേ കുറിച്ച് അദ്ദേഹം പറയുന്നിങ്ങെനെ – ” ചോരവാർന്ന് അസ്ഥികൂടത്തിൽ നിന്നും പ്രാണൻ പറന്നു പോയപ്പോൾ അതു മൂടിയിടാൻ ഒരു പഴന്തുണി പോലും എന്റെ വീട്ടിലുണ്ടായിരുന്നില്ല.”
കാറൽമണ്ണ യു.പി. സ്കൂളിലാണ് ശിവരാമന്റെ പ്രാഥമിക വിദ്യാഭ്യാസം. എട്ടാം തരം വരെ പഠിച്ചു. പിന്നെ സംഭവിച്ചതിനെ പറ്റി ശിവരാമൻ പറയുന്നു – ” അടുത്ത വർഷം സ്ക്കൂൾ തുറന്നപ്പോൾ മൂന്നു രൂപ ഫീസു കൊടുക്കാൻ വഴി കാണാത്ത മുത്തശ്ശി ഓലമേ യാതെ കിടക്കുന്ന പുരയുടെ മോന്തായത്തിലൂടെ ആകാശത്തേക്കു നോക്കി എന്നോടു പറഞ്ഞു .” ഇനി പഠിക്കണ്ട ” അപ്പോൾ എന്റെ കണ്ണുകൾ മഴവെള്ളം ഒലിച്ച് വരവീണ ചുവന്ന ചുവരിൽ വാക് സ്ക്രയോൺസ് കൊണ്ട് ഞാൻ വരച്ചു വച്ചിരുന്ന ചിത്രങ്ങളിൽ മാറി മാറി ഓടി ക്കളിക്കയായിരുന്നു.”
🌍
അക്കാലത്താണ് തൃക്കടീരി മനയിലെ വാസുദേവൻ നമ്പൂതിരി ചിത്രകലാ പഠനം കഴിഞ്ഞ് മദിരാശിയിൽ നിന്നും എത്തിയത്. അദ്ദേഹം ശിവരാമന്റെ ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിപ്പിച്ചു. പത്താം തരം കഴിഞ്ഞ് നമ്പൂതിരിപ്പാട് ശിവരാമനെ മദിരാശി സ്ക്കൂൾ ഓഫ് ആർട്സിൽ പഠിക്കാൻ അയച്ചു.
അങ്ങനെ, തൃക്കിടീരി മനയിലെ വാസുദേവൻ നമ്പൂതിരി, ശിവരാമനെ മദിരാശി സ്കൂൾ ഓഫ് ആർട്സിൽ ചിത്രകല പഠിക്കാൻ പറഞ്ഞയച്ചത് എ.എസ്സിന്റെ ജീവിതത്തിലെ വഴിത്തിരിവായി. കെ. സി. എസ്. പണിക്കരായിരുന്നു ചിത്രകലയിൽ എ. എസിന്റെ ഗുരു. മദിരാശിയിൽ മറ്റുവരുമാനങ്ങളില്ലാത്ത എ. എസ്., ചെർപ്പുളശ്ശേരി അടുത്ത് ചളവറ സ്വദേശിയായ ആർ. കൃഷ്ണൻ നായർ നടത്തുന്ന ഹോട്ടലിൽ ജോലിക്കാരനായി. അവിടെ തന്നെ താമസിച്ചു. തുടർന്ന് കൃഷ്ണൻ നായരുടെ ബധിരയും മൂകയുമായ മകളെ (തങ്കം എന്ന് പേർ) 1964-ൽ വിവാഹം ചെയ്തു. അതിൽ ഒരു മകളുണ്ട്. മകളുടെ പേര് സുധ. മാതുഭൂമിയിൽ തന്നെ ജോലി ചെയ്‌തിരുന്നു.
🌍
കാറൽമണ്ണ പൊതുജന വായനശാല നടത്തിയിരുന്ന ‘കൈരളി’ കൈയെഴുത്തുമാസികയിലൂടെ ആണ് എ.എസിന്റെ ആദ്യകാല രേഖാചിത്രങ്ങൾ പുറത്തുവന്നത്. മദിരാശിയിൽ പഠിക്കുന്ന കാലത്ത് ‘മാതൃഭൂമി’ വാരാന്ത്യപ്പതിപ്പിലും ‘ജയകേരളം’ മാസികയിലും വരച്ചിരുന്നു. ചിത്രകല പഠനത്തിനുശേഷം ‘പേശുംപടം’ എന്ന തമിഴ് സിനിമാ മാസികയുടെ പത്രാധിപസമിതിയിൽ ആർട്ടിസ്റ്റ് ആയി കുറച്ചുകാലം ജോലി നോക്കി. 1961-ൽ ‘മാതൃഭൂമി ആഴ്ച്ചപ്പതിപ്പി’ൽ ചിത്രകാരനായി ജോലിക്ക് ചേർന്നു- പേജ് ലേ-ഔട്ട് & ഇല്ലസ്ട്രേഷൻ നിർവഹിക്കുന്ന ചുമതലയോടെ… എം. വി. ദേവൻ ‘മാതൃഭൂമി’യിൽനിന്നും മദ്രാസ്സ് ലളിത കലാ അക്കാദമി സെക്രട്ടറി ആയി ചേരാൻ പോയ ഒഴിവിലേക്കാണ് എ. എസ്. ചേർന്നത്. ദേവൻ തന്നെ ആയിരുന്നു എ.എസ്സിന്റെ പേർ ‘മാതൃഭൂമി’ മാനേജ്മെന്റിനോട് നിർദ്ദേശിച്ചത്. മൂന്നു പതിറ്റാണ്ടോളം ആഴ്ച്ചപ്പതിപ്പിലൂടെ മലയാളത്തിലേയും ഇതര ഭാഷകളിലേയും ഒട്ടനവധി കഥാപാത്രങ്ങൾക്ക് രേഖാചിത്രങ്ങളിലൂടെ ദൃശ്യാവിഷ്കാരം നടത്തി.
ഒ വി വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം, ഗുരുസാഗരം, പി പദ്‌മരാജന്‍റെ പെരുവഴിയമ്പലം, സി വി ബാലകൃഷ്ണന്‍റെ ‘ആയുസ്സിന്‍റെ പുസ്തകം’, ലളിതാംബിക അന്തര്‍ജ്ജനത്തിന്‍റെ ‘അഗ്നി സാക്ഷി’, എം മുകുന്ദന്‍റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്’ ,ആശാപൂര്‍ണ്ണാദേവിയുടെ ‘പ്രഥമ പ്രതിശ്രുതി’,വി എസ് ഖണ്ഡേക്കറുടെ ‘യയാതി’, പി വത്സലയുടെ ‘കൂമന്‍ കൊല്ലി’, പി ആര്‍ ശ്യാമളയുടെ ‘മണല്’, മാടമ്പ് കുഞ്ഞുക്കുട്ടന്റെ ‘ഭ്രഷ്ട്’ തുടങ്ങി ഒട്ടേറെ നോവലുകള്‍ക്ക് ആഴ്ചപ്പതിപ്പില്‍ രേഖാ ചിത്രങ്ങള്‍ വരച്ചത് ഏ എസ് ആയിരുന്നു. കൂടാതെ മലയാളത്തിലെ എത്രെയെത്രേ എഴുത്തുകാരുടേയും കൃതികൾക്ക് അദ്ദേഹം ഇലസ്ട്രേഷൻ നിർവ്വഹിച്ചിട്ടുണ്ട്.
പി.ആര്‍.ശ്യാമളയുടെ ‘മണല്’ എന്ന നോവലിന് എ. എസ്., അര്‍ദ്ധ മൂര്‍ത്ത രൂപങ്ങളാണ് വരച്ചത്.
മറാഠനോവലിസ്റ്റ് വി. എസ് ഖാണ്ഡേക്കറുടെ ‘യയാതി’ എന്ന നോവൽ മലയാളത്തിൽ പരിഭാഷപ്പെടുത്തി ‘മാതൃഭൂമി’യിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചപ്പോൾ ഇല്ലസ്ട്രേഷൻ നിർവഹിച്ചത് എ. എസ്. ആയിരുന്നു -ഇത് എടുത്തു പറയാവുന്ന സവിഷേശത്തുള്ള ഒന്നാണ്…. ‘യയാതി’ക്ക് കറുത്ത പ്രതലത്തിൽ വരച്ച വെളുത്ത രേഖകൾ കരിങ്കൽ ചുവർ റിലീഫികളെ ഓർമിപ്പിച്ചു.. ഒറിയ, കന്നഡ തുടങ്ങിയ ഭാഷകളിലെ കഥകള്‍ക്കും നോവലുകള്‍ക്കും ചിത്രം വരയ്ക്കുമ്പോള്‍ എ. എസിന്‍റെ രചന അവിടത്തെ പ്രകൃതിയെ ആവാഹിച്ചുവരുത്തുന്നതായി കാണാം. ശ്രീകൃഷ്ണ ആലനഹള്ളി രചിച്ച ‘പാവത്താൻ’, ‘ഭുജംഗയ്യന്റെ ദശാവതാരങ്ങൾ’ ഉദാഹരണങ്ങളാണ്.
🌍
അദ്ദേഹം മികച്ചൊരു കാർട്ടൂണിസ്റ്റുകൂടെ ആയിരുന്നു. നാടകത്തിലും കേരളീയ അനുഷ്ഠാനകലകളിലും ഏറെ തൽപ്പരനായിരുന്നു. മരണം എന്ന പേരിൽ ഒരു നാടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കെ.സി.എസ്. പണിക്കരുടെ ശിഷ്യനായി വരച്ചു വളര്‍ന്ന എ.എസ്.നായര്‍ മാതൃഭൂമിയില്‍ മാത്രം ഒതുങ്ങുകയും, രേഖാ ചിത്ര രചനയിലും കാര്‍ട്ടൂണില്‍ മാത്രം ഒതുങ്ങുകയും ചെയ്‌തുവെങ്കിലും അദ്ദേഹത്തിന്‍റെ ചിത്ര സഞ്ചയം അമൂല്യമായൊരു നിധിയാണ് . ഇന്ത്യയുടെ രേഖാ ചിത്ര പാരമ്പര്യത്തിന്‍റെ തനിമയും ഓജസ്സും വൈവിദ്ധ്യവും അതില്‍ നിറഞ്ഞുനില്‍ക്കുന്നു.
🌍
മാതൃഭൂമി ചീഫ് ആർട്ടിസ്റ്റായി ജോലിയിലിരിക്കെ 1988 ജൂൺ 30-ന് അൻപത്തിരണ്ടാം വയസ്സിൽ എ. എസ്. നായര്‍ അപ്രതീക്ഷിതമായി അന്തരിച്ചു. ‘മാതൃഭൂമി’യുടെ കോഴിക്കോട് ഓഫീസിലേക്ക് ഓട്ടോറിക്ഷയില്‍ എത്തിയ എ. എസ്. സ്വന്തം മുറിയില്‍ എത്തും മുമ്പെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു
No Comment.