മലപ്പുറം മുൻ ജില്ലാ പോലീസ് മേധാവി സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുൻ സി ഐ വിനോദ് എന്നിവർക്കെതിരെ പൊന്നാനി സ്വദേശിനിയായ യുവതി സർക്കാരിന് നല്കിയ ലൈംഗിക പീഡന പരാതി കളവാണെന്ന് കണ്ടെത്തിയിട്ടും വ്യാജ പരാതി നല്കിയതിന് യുവതിക്കെതിരെ കേസ് എടുത്ത് തുടർനടപടികൾ സ്വീകരിക്കാത്തതിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച് പരാതി മുഖ്യമന്ത്രിയ്ക്ക് നല്കിയത്. അഡ്വ. കുളത്തൂർ ജയ്സിങിൻ്റെ പരാതി ഉചിത നടപടികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് കൈമാറി.
പൊതുസേവകരെയും പൊതുപ്രവർത്തകരെയും വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ പൊതുസമൂഹത്ത് അപമാനിക്കുവാനും കള്ള കേസിൽ ഉൾപ്പെടുത്തി ഉപദ്രവിക്കുവാനും പലതരത്തിലുള്ള വ്യാജ പരാതികൾ നിലവിൽ വർദ്ധിച്ച് കൊണ്ടിരിക്കുന്നു. ഇത്തരം പരാതികളിൽ അന്വേഷണം നടത്തുകയും പരാതിയിൽ വ്യക്തമാക്കുന്ന കാര്യങ്ങൾ കളവാണെന്ന് ബോധ്യപ്പെടുത്തുന്ന റിപ്പോർട്ടുകളോടെ പരാതി തീർപ്പാക്കുകയാണ് നിലവിൽ ചെയ്ത് വരുന്നത്. എന്നാൽ വ്യാജ പരാതി നല്കിയവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുവാനുള്ള ശുപാർശകൾ നല്കുവാൻ ഉത്തരവാദിത്വപ്പെട്ടവർ വ്യാപകമായി മടി കാണിക്കുന്നതാണ് വ്യാജ പരാതികൾ വർധിക്കുവാൻ കാരണമാവുന്നത്. പൊന്നാനി സ്വദേശിയായ യുവതി മലപ്പുറം എസ് പി സുജിത് ദാസ് അടക്കമുള്ള പോലീസുകാർ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് സർക്കാരിനെ നല്കിയ പരാതി. കളവാണെന്ന് ആഭ്യന്തരവകുപ്പ് കണ്ടെത്തിയിരുന്നു. ആരോപണം ഉന്നയിച്ച പരാതിക്കാരി മജിസ്ട്രറ്റ് കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ഹൈക്കോടതി സിംഗിൽ ബെഞ്ചിൻ്റെ വിധിന്യായം ഡിവിഷൻ ബെഞ്ച് റദ്ദാക്കിരുന്നു. പ്രസ്തുത നടപടികൾക്ക് എതിരെ പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ നിലപാടിനെ സുപ്രീംകോടതി കഴിഞ്ഞദിവസം ശരിവച്ചു. പൊതുസേവകർക്ക് എതിരായ വ്യാജപരാതി തടയേണ്ടത് കോടതിയുടെ ഉത്തരവാദിത്വമെന്ന് സുപ്രീംകോടതി ഓർമ്മപ്പെടുത്തുകയും ചെയ്തു.
എന്നാൽ വ്യാജലൈംഗിക പീഡനപരാതിയാണ് യുവതി നല്കിയതെന്ന് ആഭ്യന്തരവകുപ്പിൽ റിപ്പോർട്ട് ഉണ്ടെങ്കിലും കളവായ പരാതി നല്കിയ കുറ്റത്തിന് ഇത് വരെ യുവതിയ്ക്ക് എതിരെ കേസ് എടുത്ത് തുടർനടപടികൾ ആരംഭിച്ചിട്ടില്ല. എസ് പി സുജിത് ദാസ് അടക്കമുള്ള പോലീസ് ഉദ്ദ്യോഗസ്ഥർക്ക് എതിരെ ഇത്തരത്തിൽ പരാതി നല്കുവാൻ യുവതിയ്ക്ക് ബാഹ്യ സഹായം ലഭിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരുവാനും സുപ്രീംകോടതി വരെ നിയമപോരാട്ടത്തിന് പരാതിക്കാരിക്ക് സാമ്പത്തിക സഹായം എസ് പിയടക്കമുള്ള പോലീസ് ഉദ്ദ്യോഗസ്ഥരുമായി വിരോധമുള്ള ആരിൽ നിന്നെങ്കിലും ലഭിച്ചിട്ടുണ്ടോയെന്നതടക്കം അന്വേഷണപരിധിയിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും അഡ്വ. കുളത്തൂർ ജയ്സിങ് ആവിശ്യപ്പെടുന്നു. വ്യാജപരാതിയ്ക്കെതിരെ നടപടിയില്ലാത്ത സാഹചര്യം നീതി നിഷേധവും നിയമവ്യവസ്ഥിതിയെ വെല്ലുവിളിക്കലും അപകടപ്പെടുത്തുന്നതുമാണെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് പറഞ്ഞു.