കൊച്ചി. പോലീസ് എടുക്കുന്ന കേസുകളിൽ ഒരാൾ പ്രതിയായതുകൊണ്ട് മാത്രം ഇന്ത്യൻ നിയമവ്യവസ്ഥിതി അയാളെ കുറ്റക്കാരനായി കാണുന്നില്ലെന്നത് കൊണ്ട് ഡി കെ മുരളി എംഎൽഎയുടെ രാഷ്ട്രീയ പ്രേരിത പരാതിയിൽ രാഹുൽ മാങ്കുട്ടത്തിനെതിരെയുള്ള നിയമസഭ നടപടികൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണ്ണർക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് പരാതി നല്കിയത്.
ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്നവരെ വിചാരണയ്ക്ക് വിധേയമാക്കി കോടതിയാണ് കുറ്റക്കാരനായി പ്രഖ്യാപിക്കുന്നത്. കോടതി കുറ്റക്കാരനായി കണ്ടെത്തുന്നതിന് മുമ്പ് പോലീസ് എടുത്ത കേസിനെ അടിസ്ഥാനപ്പെടുത്തി ഒരാളെ വിചാരണ ചെയ്യുവാൻ കോടതിക്കല്ലാതെ മറ്റു ഒരു സംവിധാനങ്ങൾക്കും അവകാശമില്ലാത്തതാണ്. പ്രസ്തുത സാഹചര്യത്തിൽ കേരള നിയമസഭയിലെ അംഗമായ ഡി കെ മുരളിയുടെ പരാതിയിൽ സൂചിപ്പിക്കുന്ന പോലീസ് എടുത്തിട്ടുള്ള ലൈംഗിക പീഡന കേസുകളിൽ രാഹുൽ മാങ്കുട്ടത്തെ കേരള നിയമസഭയ്ക്ക് വിചാരണ ചെയ്യുവാൻ നിയമപരമായി സാധിക്കുന്നതല്ല. ഇത്തരം മാനദണ്ഡങ്ങൾ അറിയുന്ന നിയമസഭാ സെക്രട്ടറിയുടെ നിയമോപദേശങ്ങൾ തേടാതെ ഏകപക്ഷീയ നടപടികൾ നിയമസഭയിലെ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. നിയമവ്യവസ്ഥിതിയ്ക്ക് നേരെയുള്ള കടന്ന് കയറ്റവും എതിരുമാണ്. രാഹുൽ മാങ്കുട്ടത്തനെതിരെ നിയമസഭയ്ക്ക് നടപടിയെടുക്കണമെങ്കിൽ എംഎൽഎമാർ പരാതി നല്കണമെന്നും ഇതുവരെ അത്തരത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും നിയമസഭാ സ്പീക്കർ കഴിഞ്ഞദിവസം പരസ്യമായി വ്യക്തമാക്കി. ഇതിനു പിന്നാലെ ഡി കെ മുരളി രാഷ്ട്രീയ പ്രേരിത പരാതി പോലീസ് കേസിനെ അടിസ്ഥാനപ്പെടുത്തി രാഹുൽ മാങ്കുട്ടത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്കിയത്. രാഷ്ട്രീയ താല്പര്യങ്ങൾ മാറ്റിവച്ച് കോടതി പരിഗണിക്കുന്ന കേസുകളിൽ നിയമവ്യവസ്ഥിതിയിലെ ചട്ടങ്ങൾ നിയമസഭയിലെ ചിലർ മനപ്പൂർവ്വം അംഗീകരിക്കാത്തതിനാൽ ഡി കെ മുരളിയുടെ പരാതിയിലെ നിയമസഭ നടപടികൾ വിലക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്സിങ് ഗവർണ്ണറോട് ആവിശ്യപ്പെടുന്നത്. ആരോപണവിധേയനെ സംരക്ഷിക്കുകയല്ല മറച്ച് നിയമവ്യവസ്ഥിതികളെ അട്ടിമറിക്കാനുള്ള അധികാരവിഭാഗത്തിൻ്റെ നടപടികളെയാണ് എതിർക്കുന്നതെന്നും അഡ്വ. കുളത്തൂർ ജയ്സിങ് വ്യക്തമാക്കി.