കൊച്ചി. രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തിട്ടാണ് കേസിൽ പ്രതിയാക്കിയതെന്നും തെളിവ് മജിസ്ട്രേറ്റ് പരിശോധിച്ചില്ലെന്നും ആക്ഷേപം
മുൻകൂർ ജാമ്യ ഹർജികളെ തടയുവാൻ രഹസ്യ നടപടികൾ മജിസ്ട്രേറ്റുമാർ പരിശോധിക്കുന്നില്ലെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി.
ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് പരാതി നല്കിയത്.
പരാതി ലഭിച്ചാൽ കേസ് എടുക്കുവാനും അതിനോടൊപ്പം തുടർനടപടികൾ സ്വീകരിക്കുവാനും പോലീസിന് അധികാരമുണ്ട്. പ്രസ്തുത അധികാരങ്ങൾ നിയമവ്യവസ്ഥയിൽ നിന്ന് കൊണ്ട് നടത്തേണ്ടതുണ്ട്. മുൻകൂർ ജാമ്യ ഹർജിയുമായി കോടതിയെ സമീപിക്കുവാനുള്ള പൗരൻ്റെ അവകാശത്തെ തടയുവാൻ രഹസ്യ നീക്കങ്ങളിലൂടെ കസ്റ്റഡിയിൽ എടുത്ത ശേഷം കേസിൽ പ്രതിയാക്കുകയും ഇത്തരം നടപടികളെ മറച്ച് വച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതും പലപ്പോഴും മജിസ്ട്രേറ്റുമാർ വേണ്ട രീതിയിൽ പരിശോധിക്കുന്നില്ല.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള ലൈംഗിക പീഡന പരാതികളിൽ പോലീസ് മൂന്ന് കേസുകൾ നിലവിൽ എടുത്തിട്ടുണ്ട്. ഒന്നും രണ്ടും കേസുകളിൽ ഒന്നിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും മറ്റൊന്നിൽ അറസ്റ്റ് വിലക്കുകയും ചെയ്തു. പ്രസ്തുത കേസിൽ പോലീസിന് രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിൽ ചിലർ അസ്വസ്ഥരാണ്. പ്രസ്തുത ഘട്ടത്തിലാണ് മൂന്നാമത്തെ പരാതി വിദേശത്ത് നിന്ന് പോലീസിന് ലഭിച്ചത്. പരാതിക്കാരിയെ പോലീസ് ഇതുവരെ നേരിൽ കണ്ടിട്ടില്ല. പരാതിക്കാരുടെ രഹസ്യ മൊഴി കോടതിയിൽ രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റ് ചെയ്തശേഷമാണ് കേസിൽ പ്രതിയാക്കിയത്. മുൻകൂർ ജാമ്യം ഹർജി നല്കുന്നത് തടയുകയെന്ന ഒറ്റ ഉദ്ദേശം മാത്രമാണ് ഇത്തരം രഹസ്യ നീക്കങ്ങൾക്ക് പിന്നിൽ ഉള്ളത്. ആരോപണ വിധേയന് അവകാശപ്പെട്ട നടപടി ക്രമങ്ങൾ തടയുവാൻ പോലീസ് ശ്രമിക്കുന്നും ആദ്യം റിമാൻ്റ് പിന്നെ ആരോപണ വിധേയൻ്റെ ഭാഗം കേൾക്കാമെന്ന മജിസ്ട്രേറ്റുമാരുടെ നടപടികൾ പരിശോധിക്കപ്പെടണം. പോലീസിൻറെ റിമാൻ്റ് റിപ്പോർട്ട് മാത്രം പരിഗണിക്കുകയും റിമാൻ്റിന് ശേഷം ആരോപണ വിധേയന്റെ ഭാഗം കേൾക്കാമെന്ന നടപടി ക്രമങ്ങൾ തിരുത്താൻ നിർദ്ദേശം പുറപ്പെടുവിപ്പിക്കണമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെട്ടു. പരാതിക്കാരിയെ വൈദ്യപരിശോധന നടത്തിയ റിപ്പോർട്ട് കാണാതെ പോലീസിനോട് ചേർന്ന് നിന്നു കൊണ്ടുള്ള വ്യവസ്ഥിതികൾ ഉണ്ടാകുന്നത് അപകടകരമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു.