തളിപ്പറമ്പ് സെഷൻസ് കോടതി 20 വർഷം തടവിന് ശിക്ഷിച്ച പ്രതിയുടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുവാനുള്ള നോമിനേഷൻ സ്വീകരിച്ച പയ്യന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് വരണാധികാരിയ്ക്ക് എതിരെ നടപടി വേണമെന്നും പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡ് ഡിവിഷനിലെ വി. കെ നിഷാദിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നും കമ്മീഷന് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇതുസംബനധിച്ച് പരാതി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാന് നല്കിയത്.

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയിൽ 46-ാം വാർഡിൽ വിജയിച്ച വി. കെ നിഷാദിനെ
തളിപ്പറമ്പ് സെഷൻസ് കോടതി 20 വർഷത്തേയ്ക്ക് തടവിന് ശിക്ഷിച്ചിരുന്നു. സ്വന്തം പിതാവിന്റെ കാൽമുട്ടിന് ശസ്ത്രക്രിയ ഉണ്ടെന്നും ആയതിനാൽ തനിക്ക് പരോൾ വേണമെന്നും കാണിച്ചുള്ള അപേക്ഷയിൽ അടിയന്തിര പരോൾ അനുവദിച്ചതിലൂടെ ജയിലിൽ നിന്ന് പുറത്ത് വന്ന പ്രതി വിധി മറച്ച് വച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ നോമിനേഷൻ നൽകി. ഇതേപ്പറ്റി അറിവുള്ള വരണാധികാരി നോമിനേഷൻ തള്ളുവാൻ തയ്യാറായില്ല. ശിക്ഷാവിധി മേൽ കോടതി റദ്ദ് ചെയ്യുകയോ സ്റ്റേ ചെയ്യുകയോ ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും ശിക്ഷാവിധിയെ കുറിച്ച് പോലീസ് അധികൃതർക്ക് റിപ്പോർട്ട് നൽകിയില്ല.
ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന നിയമത്തെ പയ്യന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് വരണാധികാരിയും പോലീസും അട്ടിമറിച്ചിരിക്കുകയാണ്. ഇതിനാൽ ഇവർക്കെതിരെ നടപടിയും പ്രതിയുടെ തെരഞ്ഞെടുപ്പ് വിജയവും അസാധുവാക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്സിങ് ആവിശ്യപ്പെടുന്നത്.