കടമ്പഴിപ്പുറം. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി കടമ്പഴിപ്പുറം വാർഡ് 15 പുല്ലുണ്ടശ്ശേരിയിൽ നിന്നും മൂന്നാം തവണയും കല്ലടി ശ്രീലത മത്സരിക്കുകയാണ്. കഴിഞ്ഞ രണ്ടുതവണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായ ശ്രീലതയ്ക്ക് ജനങ്ങളുടെ കൂടെ നിന്ന് പ്രവർത്തിക്കാൻ മാത്രമേ ശീലമുള്ളൂ. അത്രയധികം കാലം ജനങ്ങളുമായി ഇടകലർന്ന് ജീവിക്കുകയായിരുന്നു ശ്രീലത
ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ കാലങ്ങളിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിൽ ഒട്ടേറെയുണ്ട്. വലുതും ചെറുതുമായ നിരവധി റോഡുകളും, കുടിവെള്ള വിതരണ ശൃംഖലയും കടമ്പഴിപ്പുറത്തിന് ലഭിച്ചത് കഴിഞ്ഞ 10 വർഷത്തിനിടയിലാണ്.
തികച്ചും ഗ്രാമീണരും, പാവപ്പെട്ട ജനവിഭാഗങ്ങളും താമസിക്കുന്ന കടമ്പഴിപ്പുറത്തെ ജനങ്ങൾക്ക് ആശ്വാസമായി ക്ഷേമപെൻഷൻ കൂട്ടിയതും, നിരവധി പേർക്ക് വീട് ലഭിച്ചതും വോട്ടർമാർ നന്ദിയോടെ ഓർക്കുന്നതായി ശ്രീലത പറഞ്ഞു.
എല്ലാ ഗ്രാമീണ റോഡുകളും ഗതാഗത യോഗ്യമാക്കുക, പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും ഗതാഗത സൗകര്യവും കുടിവെള്ളവും എത്തിക്കുക. കാർഷിക മേഖലയെ പുഷ്ടിപ്പെടുത്തുക, പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുക തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ ഇനിയും നടത്താനുണ്ടെന്നും അവയെല്ലാം സമയബന്ധിതമായി ചെയ്തുതീർക്കുമെന്നും ശ്രീലത പറഞ്ഞു.
യുവാക്കളുടെയും സ്ത്രീകളുടെയും ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് ഒട്ടേറെ പദ്ധതികൾ ഗ്രാമപഞ്ചായത്ത് ആവിഷ്കരിക്കുന്നുണ്ടെന്നും അവയെല്ലാം സമയബന്ധിതമായി തന്നെ നടപ്പാക്കാൻ കഴിയും എന്നും ശ്രീലത ഉറച്ചു വിശ്വസിക്കുന്നുണ്ട്.
ഇടതുപക്ഷ പ്രസ്ഥാനം മൂന്നാമതും തന്നെ പരിഗണിച്ചതിലുള്ള സന്തോഷവും പ്രസ്ഥാനത്തോടുള്ള കടപ്പാടും നന്ദിയും ഏറെയുണ്ടെന്ന് ശ്രീലത വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ തന്റെ അടയാളമായ ചുറ്റിക അരിവാൾ നക്ഷത്രത്തിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് ശ്രീലത അറിയിച്ചു. 
കഴിഞ്ഞ തെരഞ്ഞെടുപ്പ് പോലെ തന്നെ ഇത്തവണയും നല്ല ഭൂരിപക്ഷത്തിൽ നാട്ടുകാർ തന്നെ വിജയിപ്പിക്കുമെന്ന് ശ്രീലത ഉറച്ചു വിശ്വസിക്കുന്നു. നാട്ടുകാരുടെ കൂടെ എന്നും ഉണ്ടാവും എന്ന് ഉറപ്പോടെ തന്നെയാണ് ഇത്തവണയും കല്ലടി ശ്രീലത ജനവിധി തേടുന്നത്.