കൊച്ചി. സംസ്ഥാന തലത്തിൽ സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ രോഗികളെ പരിശോധിക്കാതെ ഒപി ബഹിഷ്കരിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്നും ഇടപെടൽ വേണമെന്നുള്ള ഹർജി ഫയലിൽ സ്വീകരിച്ച മനുഷ്യാവകാശ കമ്മിഷൻ വിഷയത്തിലെ തുടർ നടപടികളുടെ ആദ്യ ഘട്ടമെന്ന നിലയിൽ വിശദീകരണം തേടും.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതിയാണ് കമ്മിഷൻ തുടർ നടപടികൾക്ക് വിട്ടത്. ഡോക്ടർമാർക്ക് സമരം ചെയ്യുവാനുള്ള അവകാശം ഉണ്ടെങ്കിലും സ്പെഷ്യലിറ്റി ഒപി ബഹിഷ്കരിക്കുന്നതും രോഗികളെ തിരിച്ചയക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ കഴിഞ്ഞ ദിവസം ആരംഭിച്ച ഒപി ബഹിഷ്കരണ നിസ്സഹകരണ സമരത്തെ തുടർന്ന് സംസ്ഥാനത്ത് പതിനായിരക്കണക്കിന് രോഗികൾക്ക് ബുദ്ധിമുട്ട് വന്ന സാഹചര്യം അതീവ ഗൗരവപരമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കാണണം. എമർജൻസി വിഭാഗവും അത്യാവശ്യ ഘട്ടത്തിൽ മാത്രമുള്ള സർജറികളും സമരത്തിൽ നിന്ന് ഒഴിവാക്കിയെന്ന് അവകാശപ്പെട്ട് സാധാരണക്കാരായ രോഗികൾക്ക് സ്പെഷ്യലിറ്റി ഒപി സേവനം നിഷേധിക്കുന്നത് അന്യായവും അനീതിയും മനുഷ്യാവകാശ സംരക്ഷണങ്ങൾക്ക് എതിരുമാണ്. സംസ്ഥാന വ്യാപകമായി സ്പെഷ്യലിറ്റി ഒപി ബഹിഷ്കരിക്കുവാൻ ആഹ്വാനം ചെയ്തവർക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുക്കണമെന്നും രോഗികളുടെ ദുരിതം നിസ്സാരവൽക്കരിക്കാതെ വിഷയത്തിൽ ആവിശ്യമായ നിർദ്ദേശം കമ്മീഷൻ പുറപ്പെടുവിക്കണമെന്നുമാണ് അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ ഹർജിയിലുള്ളത്.