സംസ്ഥാനത്തെ പ്രാഥമിക, താലൂക്ക്. ജില്ല, ജനറൽ ആശുപത്രികളിൽ ജനങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടതായി ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ഇപ്പോൾ തുറന്ന് പറച്ചിൽ നടത്തിയ സാഹചര്യത്തിൽ ഇദ്ദേഹം സ്ഥാനത്ത് ഉണ്ടായിരുന്നപ്പോൾ പറഞ്ഞ അവകാശ വാദം കളവാണെന്ന് തെളിഞ്ഞതായി സർക്കാർ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് ഹൈക്കോടതിയിൽ പൊതു താല്പര്യ ഹർജി സമർപ്പിച്ച് നിയമ പോരാട്ടം തുടരുന്ന അഡ്വ. കുളത്തൂർ ജയ്‌സിങ് വ്യക്തമാക്കി. വയനാട് സുൽത്താൻ ബത്തേരി സ്‌കൂളിൽ 2019-ൽ പഠിച്ചുകൊണ്ടിരുന്ന ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിനിക്ക് പാമ്പ് കടി ഏൽക്കുകയും സർക്കാർ ആശുപത്രിയിൽ മതിയായ സൗകര്യം ഇല്ലാത്തതിനാൽ ഉചിത ചികിത്സ കിട്ടാതെ കുട്ടി മരണപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങളും പീഡിയാട്രിക് വെന്റിലേറ്റർ അടക്കം ഉറപ്പാക്കണമെന്ന് ആവിശ്യപ്പെട്ട് 2019-ൽ ഹൈക്കോടതി അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്‌സിങ് പൊതു താല്പര്യ ഹർജി നൽകി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ആരോഗ്യ വകുപ്പിനോട് 2019-ൽ തന്നെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് വിശദീകരണം തേടിയിരുന്നു. ഈ സമയം ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥാനത്ത് ഉണ്ടായിരുന്ന രാജീവ് സദാനന്ദൻ കീഴ് ജീവനക്കാരനെ കൊണ്ട് ഹൈക്കോടതിയിൽ അഫിഡവിറ്റ് ഫയൽ ചെയ്തു.
ഇതിൽ സംസ്ഥാനത്തെ പ്രാഥമിക , താലൂക്ക് , ജില്ല, ജനറൽ ആശുപത്രികളിൽ മതിയായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെന്നും ഇവിടങ്ങളിൽ എത്തുന്ന രോഗികൾ പൂർണ്ണമായി സുരക്ഷിതരാണെന്നും ഏതു രോഗത്തെയും പ്രതിരോധിക്കുവാൻ ആരോഗ്യ വകുപ്പിന് കഴിവുണ്ടെന്നും രാജീവ് സദാനന്ദൻ അന്ന് അവകാശപ്പെട്ടിരുന്നു. 2019 അടക്കം കാലയളവിൽ ആരോഗ്യ വകുപ്പിനെ നിയന്ത്രിക്കവെ ആരോഗ്യവകുപ്പ് വിജയമെന്ന് അവകാശപ്പെട്ട രാജീവ് സദാനന്ദൻ റിട്ടയർ ചെയ്ത ശേഷം പ്രൈവറ്റ് സെക്ടറിൽ ഇപ്പോൾ പ്രവർത്തിച്ച് കൊണ്ടിരിക്കെ സർക്കാറിന്റെ ഇപ്പോഴത്തെ ആരോഗ്യ സംവിധാനത്തെ വിമർശിക്കുന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് ആരോപിച്ചു. രാജീവ് സദാനന്ദന്റെ ഇപ്പോഴത്തെ തുറന്ന് പറച്ചിലിലൂടെ അദ്ദേഹം ആരോഗ്യ വകുപ്പിന്റെ തലപ്പത്ത് ഉണ്ടായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ കളവാണെന്ന് തെളിഞ്ഞതായി അഡ്വ. കുളത്തൂർ ജയ്‌സിങ് വ്യക്തമാക്കി. സർക്കാർ ആശുപത്രികളെ രോഗികൾക്ക് വിശ്വാസമില്ലെന്നും അടിസ്ഥാന സൗകര്യങ്ങൾ അവിടെ ഇല്ലെന്നും നിപ്പ പ്രതിരോധം പരാജയപ്പെട്ടെന്നുമുള്ള രാജീവ് സദാനന്ദന്റെ പ്രതികരണം കഴിഞ്ഞ ദിവസം ഉണ്ടായത് ഒരു പ്രമുഖ ദിനപത്രം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ ആക്ഷേപവുമായി കുളത്തൂർ ജയ്‌സിങ് രംഗത്ത് എത്തിയത്. സർക്കാർ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുവാൻ 2019-ൽ കുളത്തൂർ ജയ്‌സിംഗ് ഫയൽ ചെയ്ത കേസിൽ തുടർ നടപടികൾ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഡിവിഷൻ ബഞ്ച് ഇപ്പോഴും തുടരുകയാണ്.