പെരിന്തൽമണ്ണ. ആനമങ്ങാട് സർവീസ് സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ബാങ്കിൽ ജീവനക്കാരനായിരുന്ന സലാം മണലായ എന്നയാളാണ് തട്ടിപ്പിന്റെ സൂത്രധാരൻ.
എന്നാൽ തട്ടിപ്പിൽ ബാങ്ക് സെക്രട്ടറി പാറൽ ചെമ്മംകുഴി അൻവർ, ആലിപ്പറമ്പ് പഞ്ചായത്ത് മുൻ പ്രസിഡണ്ടും നിലവിൽ ബാങ്ക് ജീവനക്കാരനുമായ കെ അലി അക്ബർ, ഇ പി സാലി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പലതട്ടിപ്പുകളിലും ഇവർക്കും പങ്കുള്ളതായി പോലീസ് പറയുന്നു. മണലായ തൂളിയത്ത് ഉസ്മാൻ എന്നയാൾ നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ഇനിയും നിരവധി പേരുടെ പണം നഷ്ടപ്പെട്ടതായി അറിയുന്നു. ഇത്തരത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് ബാങ്കിൽ നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഒന്നാംപ്രതി സലാം മണലായ വിദേശത്തേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു. ഇയാളെ നാട്ടിൽ എത്തിച്ചാൽ മാത്രമേ കൂടുതൽ തുകകളെ കുറിച്ച് വിവരങ്ങൾ ലഭിക്കുകയുള്ളൂ. ആനമങ്ങാട് ബാങ്കിലെ മറ്റൊരു ഉദ്യോഗസ്ഥനായ നൗഫലിന്റെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്. മണി ട്രേഡിങ്ങിലൂടെ പണം നിക്ഷേപിക്കുകയും ഇതിന്റെ ലാഭം നൽകാമെന്ന് പറഞ്ഞ് നിക്ഷേപകരിൽ നിന്ന് പണം മാറ്റിയശേഷം അവരെ വഞ്ചിക്കുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി. ഇത്തരത്തിൽ ട്രേഡിങ് നടത്തിയ അഭിനേഷ് ബഹ്റ എന്നയാളുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്.
സമാനതകളില്ലാത്ത കൊള്ളയാണ് ആനമങ്ങാട് സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാർ നടത്തിയത് എന്ന് അറിവായി കഴിഞ്ഞു.